അരയോളം വെള്ളത്തിൽ ആരോഗ്യപ്രവർത്തകരെ രോഗിയുടെ അടുത്തെത്തിച്ചു; ശ്രമം വിഫലം

തിരുവല്ല തലവടിയില്‍ പാലിയേറ്റീവ് ആരോഗ്യ പ്രവർത്തകരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചിട്ടും കിടപ്പ് രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല. 

ഫയർഫോഴ്സിന്റെ ബോട്ടിൽ കയറി ഏറെ സാഹസികമായാണ് ആരോഗ്യ പ്രവർത്തകരുടെ സംഘം രോഗിയുടെ വീട്ടിലെത്തിയത്തലവടി പഞ്ചായത്തിലെ താമസക്കാരനായ 74 വയസുളള നൈനാനാണ് മരിച്ചത്.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി നൈനാൻ കിടപ്പിലായിരുന്നു. ഇന്നലെ ഉച്ചയോടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തലവടി ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് ജീവനക്കാർ എത്തിയെങ്കിലും വീട്ടിൽ എത്താൻ കഴിഞ്ഞില്ല. അരയോളം വെള്ളത്തിൽ നീന്തിവേണം നൈനാന്റെ വീട്ടിൽ എത്താൻ. ഇതുമൂലം  നൈനാനെ ആശുപത്രിയിലേക്ക് മാറ്റാനും കഴിഞ്ഞില്ല.

ബ്ലോക്ക് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് തകഴി ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്ദ്യേഗസ്ഥർ എത്തി ആരോഗ്യ പ്രവർത്തകരെ വീട്ടിൽ എത്തിച്ചു.  തിങ്ങിനിറഞ്ഞ പോള കുത്തി മാറ്റിയാണ് അക്കരെയെത്തിയത്.  ആരോഗ്യ പ്രവർത്തകർ ഏറെ ശ്രമിച്ചിട്ടും ഇന്നലെ വൈകിട്ട് ആറരയോടെ നൈനാൻ അന്തരിച്ചു.