പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിക്കും; കർമ്മ പദ്ധതി ഒരുക്കി കൊച്ചി നഗരസഭ

നഗരസഭാപരിധിയിലെ പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ കര്‍മപദ്ധതി തയാറാക്കാന്‍ ഒരുങ്ങി കൊച്ചി നഗരസഭ. കലൂരില്‍ വീടിനോട് ചേര്‍ന്ന് അനധികൃതമായി പണിത സ്ലാബ് തകര്‍ന്ന് തൊഴിലാളി മരിച്ചതിനെത്തുടര്‍ന്ന് നഗരസഭ പഴക്കം ചെന്ന കെട്ടിടങ്ങളുടെ പട്ടിക തയാറാക്കി തുടങ്ങി. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയുമായി മുന്നോട്ടുപോകാനാണ് നഗരസഭ തീരുമാനം.

കൊച്ചി നഗരസഭാ പരിധിയില്‍ പഴക്കം ചെന്നതും തകരാന്‍ സാധ്യതയുള്ളതുമായ ഒട്ടേറെ കെട്ടിടങ്ങള്‍ ഉണ്ടെന്ന് നഗരസഭ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നഗരസഭയുടെ ഒട്ടേറെ കെട്ടിടങ്ങളും ഉള്‍പ്പെടും. പഴക്കമുള്ള കെട്ടിടങ്ങള്‍ ഉടമസ്ഥര്‍തന്നെ പൊളിച്ചുമാറ്റണമെന്നതാണ് ചട്ടമെന്ന് മേയര്‍ എം.അനില്‍ കുമാര്‍ പറഞ്ഞു. തേവര മാര്‍ക്കറ്റിലേത് അടക്കം നഗരസഭയുടെതന്നെ ഒട്ടേറെ കെട്ടിടങ്ങള്‍ ഈ ഗണത്തില്‍പെടും. അതെല്ലാം കണ്ടെത്തി പൊളിച്ചുമാറ്റുമെന്ന് മേയര്‍ പറഞ്ഞു.

കലൂരില്‍ വീടിനോട് ചേര്‍ന്ന് അനധികൃതമായി പണിത സ്ലാബ് തകര്‍ന്ന് മരിച്ച അതിഥി തൊഴിലാളി ധന്‍പാല്‍ നായ്ക്കിന്റെ കുടുബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്നതിന് പുറമെ പരുക്കേറ്റ രണ്ടുപേര്‍ക്കും ധനസഹായം നല്‍കും. ഇവരുടെ  ചികില്‍സാചെലവുകളും നഗരസഭ പൂര്‍ണമായി വഹിക്കുമെന്ന് മേയര്‍ എം.അനില്‍ കുമാര്‍ പറഞ്ഞു.