വിവരാവകാശ പ്രവര്‍ത്തകനെ റിട്ട. എസ്ഐയും സംഘവും വീട്ടില്‍ കയറി ആക്രമിച്ചു

കൊല്ലം കരുനാഗപ്പളളിയില്‍ റിട്ടയേര്‍ഡ് എസ്െഎ അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തില്‍ വീടുകയറി ആക്രമണം. കല്ലേലിഭാഗം സ്വദേശി ശ്രീകുമാറിനെയും അമ്മയെയുമാണ് ഇരുമ്പു വടി ഉപയോഗിച്ച് ആക്രമിച്ചത്. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. അബ്ദുല്‍ റഷീദിനെ കരുനാഗപ്പളളി പൊലീസ് കസ്റ്റഡിയിലെടുത്തു 

രാവിലെ എട്ടിനാണ് ചവറ സ്വദേശിയായ അബ്ദുല്‍ റഷീദ് കരുനാഗപ്പളളി കല്ലേലിഭാഗത്ത് താമസിക്കുന്ന ശ്രീകുമാറിന്റെ വീട്ടിലെത്തിയത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തി. പിന്നീട് ഇരുമ്പു വടി ഉപയോഗിച്ച് ആക്രമണം. 

ശ്രീകുമാറിനും അമ്മ അമ്മിണിയമ്മയ്ക്കും പരുക്കേറ്റു. ശ്രീകുമാറിന്റെ വീടിനുളളിലെ ഉപകരണങ്ങളും തകര്‍ന്നു. റഷീദിനൊപ്പം മറ്റ് നാലുപേരും ആക്രമിക്കാന്‍ ഉണ്ടായിരുന്നുവെന്നാണ് ശ്രീകുമാറിന്റെ ആരോപണം.വര്‍ഷം മുന്‍പ് പൊലീസില്‍ നിന്ന് വിരമിച്ച അബ്ദുല്‍ റഷീദും ശ്രീകുമാറും തമ്മില്‍ നേരത്തെ വിരോധം ഉണ്ടായിരുന്നു. റഷീദിന്റെ മകന്റെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ശ്രീകുമാര്‌ പരാതി നല്‍കിയിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമാംവിധം ശ്രീകുമാര്‍ പ്രചരിപ്പിച്ചതുമാണ് റഷീദിന്റെ പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. കരുനാഗപ്പളളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.