13,000-ത്തിലേറെ പേർക്ക് പട്ടയം; സർവകാല റെക്കോർഡെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പതിമൂവായിരത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.  100 ദിന കര്‍മപദ്ധതികളുടെ ഭാഗമായി 12000 പേര്‍ക്ക് രേഖകള്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടത്. പട്ടയ വിതരണത്തിലെ സാങ്കേതികത്വങ്ങള്‍ ലഘൂകരിച്ചതോടെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് പട്ടയം കിട്ടി. നിയമകുരുക്കില്‍പ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ഒന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പട്ടയം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പഞ്ഞു. പട്ടയ വിതരണത്തില്‍ കേരളത്തിലെ ഒരു സര്‍വകാല റെക്കോഡായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ലക്ഷ്യമാണ് സംസ്ഥാന പട്ടയമേളയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. പട്ടവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിലായിരുന്നു. മന്ത്രിമാരായ കെ.രാധാകൃഷ്ണനും ആര്‍.ബിന്ദുവും ചടങ്ങിനെത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. 3575. മറ്റെല്ലാ ജില്ലകളിലും പട്ടയവിതരണം നടന്നു.