സുരക്ഷാ പരിശോധന സംവിധാനങ്ങളില്ല; സിഎൻജി വാഹനങ്ങൾ പ്രതിസന്ധിയിൽ

സുരക്ഷാ പരിശോധനാ സംവിധാനങ്ങളില്ലാത്തതുമൂലം കേരളത്തിലെ സിഎന്‍ജി വാഹനഉടമകള്‍ പ്രതിസന്ധിയില്‍. മൂന്നുവര്‍ഷം കൂടുമ്പോള്‍ കാലിബ്രേഷന്‍ ടെസ്റ്റ് നടത്താത്ത ഒരു വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കരുതെന്നാണ് എണ്ണക്കനികളുടെ ഉത്തരവ്. സിഎന്‍ജി ഒട്ടോറിക്ഷകളുടെ സുരക്ഷാ പരിശോധനയ്ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ഉടമകള്‍.

ഇന്ധനവില വര്‍ധന മൂലം സി.എന്‍.ജിയിലേക്ക് മാറിയവര്‍ ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലാണ്. .സി.എന്‍.ജി വാഹനങ്ങളിലെ സിലിണ്ടറിന്റെ സുരക്ഷാ പരിശോധനയ്ക്ക് വേണ്ട ഹൈഡ്രോ ടെസ്റ്റിന് കേരളത്തില്‍ സംവിധാനമില്ല. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഈ പരിശോധന നടത്തി റിപ്പോര്‍ട്ട് ഹാജരാക്കുന്നവര്‍ക്കേ തുടര്‍ന്ന് ഇന്ധനം നല്‍കാന്‍ അനുമതിയുള്ളൂ. വാതക സിലിണ്ടറുകള്‍ നാഗ്പൂരില്‍ കൊണ്ടുപോയി പരിശോധന നടത്തേണ്ട സ്ഥിതിയിലാണ് ഉടമകള്‍ . മൂന്ന് വര്‍ഷം മുന്‍പ് സി.എന്‍.ജിയിലേക്ക് മാറിയവരാണ് ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നത്.

ഹൈഡ്രോ ടെസ്റ്റിന്റെ കാലാവധി തുടക്കത്തില്‍ പത്ത് വര്‍ഷമായിരുന്നു. എന്നാല്‍ പിന്നീട് മൂന്നാക്കി ചുരുക്കി. കാലാവധി അഞ്ചാക്കണമെന്നാണ് സി.എന്‍.ജി വാഹനോടമകള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം. പ്രശ്നപരിഹാരത്തിന് നടപടിയുണ്ടായില്ലെങ്കില്‍ പമ്പുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധം നടത്താനൊരുങ്ങുകയാണ് സിഎന്‍ജി വാഹന ഉടമകള്‍