ഇടുക്കിയിൽ എല്‍ഡിഎഫിനും യുഡിഎഫിനും കീറാമുട്ടിയായി ദേവികുളവും പീരുമേടും. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. മണ്ഡലങ്ങള്‍ പിടിച്ചെടുക്കാൻ യുഡിഎഫും, നിലനിർത്താൻ എല്‍ഡിഎഫും ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.
2006 മുതൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളാണ് ദേവികുളവും പീരുമേടും. സിപിഎം സ്ഥാനാർഥിയായി എസ് രാജേന്ദ്രൻ ദേവികുളത്ത് മൂന്നു തവണ വിജയിച്ചപ്പോൾ പീരുമേടിൽ സിപിഐ സ്ഥാനാർഥിയായി ഇ. എസ്.ബിജിമോളും ഹാട്രിക്ക് വിജയം നേടി. കോണ്‍ഗ്രസില്‍ ഇത്തവണ ദേവികുളത്ത് എ.കെ.മണിക്ക് പകരം യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജാറാം, എം മുത്തുരാജ്, ഡി രാജാ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. സിപിഎമ്മിലാകട്ടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ.രാജയുടെയും, സിപിഎം ജില്ലാ കമ്മിറ്റി അംഗം ആര്‍ ഈശ്വരന്റെയും പേരുകളില്‍ തട്ടി സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു. പീരുമേട്ടില്‍ കെപിസിസി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസും കഴിഞ്ഞ തവണ മല്‍സരിച്ച സിറിയക്ക് തോമസും തമ്മിലാണ് പിടിവലി. തോട്ടം തൊഴിലാളി നേതാവ് വാഴൂര്‍ സോമന്‍, പാർട്ടി ജില്ല എക്സിക്യൂട്ടിവ് അംഗം ജോസ് ഫിലിപ് തുടങ്ങിയ പേരുകളാണ് സിപിഐയില്‍ ഉയരുന്നത്. ജില്ലയിലെ ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളില്‍ ആദ്യഘട്ട പ്രചാരണം തുടങ്ങിയിട്ടും പീരുമേടും ദേവികുളവും സജീവമാകാത്തതില്‍ അടിത്തട്ടിലെ പ്രവര്‍ത്തകര്‍കിടയിലും അമര്‍ഷമുണ്ട്. മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നതാണ് ഇരു മുന്നണികള്‍ക്കുമുളള വെല്ലുവിളി.