നാലു പതിറ്റാണ്ടായി ചവിട്ടുനാടക മേഖലയിൽ; അലക്സിനെ തേടിയെത്തി ഫോക്​ലോർ പുരസ്കാരം

സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ അക്കാദമി പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചവിട്ടുനാടക കലാകാരനായ അലക്സ് താളൂപ്പാടത്ത്. നാലുപതിറ്റാണ്ട് ചവിട്ടുനാടക മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. 

ഔസേപ്പ് പിതാവിന്റെ മാഹാത്മ്യം ചൊല്ലി ചവിട്ടിക്കയറി വേദി കീഴടക്കാന്‍ ഈ പെണ്‍കുട്ടികളെ ഒരുക്കിയെടുക്കുകയാണ് അലക്സ് താളൂപ്പാടത്ത്. തീരദേശത്തിന്റെ സ്വന്തം കലാരൂപത്തിന് പിന്തുടര്‍ച്ചയും ആസ്വാദനവും ഉറപ്പുവരുത്തി, വേദികളിലെ നിറസാന്നിധ്യമായി ഈ കലാകാരന്‍ നെഞ്ചുവിരിച്ച് നിന്നുതുടങ്ങിയിട്ട് നാല്‍പത് വര്‍ഷമായി. ഇപ്പോള്‍ പുതിയ സംഘങ്ങളെ പരിശീലിപ്പിക്കുന്നതിലാണ് ശ്രദ്ധ. ചവിട്ടുനാടക രംഗത്ത് നടനായും, സംവിധായകനായും, രചയിതാവായും നിറഞ്ഞുനില്‍ക്കുന്ന അലക്സ് താളൂപ്പാടത്തിനെ ഫോക് ലോര്‍ അക്കാദമി പുരസ്കാരത്തിന് തിരഞ്ഞെടുത്തതോടെ ഈ കലാരൂപംകൂടിയാണ് ആദരിക്കപ്പെട്ടിരിക്കുന്നത്.

1980-ൽ കൊച്ചിവടുതല സ്വദേശി ആൻറണി ചാരംകുളത്തിന്റെയും, ചവിട്ട് നാടക രചയിതാവ് റാഫേൽ അച്ചാരുപറമ്പിലിന്റെയും ശിക്ഷണത്തിലാണ് അലക്സ് ചവിട്ടുനാടകത്തിന്റെ ആദ്യചുവടുകൾ അഭ്യസിച്ചത്. കഴിഞ്ഞവർഷം അബുദാബിയിലെ മലയാളി അസോസിയേഷന് വേണ്ടി ത്സാൻസിറാണിയുടെ ജീവിതകഥ മണികർണ്ണിക എന്ന പേരിൽ ചിട്ടപ്പെടുത്തി അരങ്ങിലെത്തിയിരുന്നു. കേരളത്തിൽ ആദ്യമായി വനിതകൾക്കുമാത്രമായി ചവിട്ടുനാടകസംഘമുണ്ടാക്കിയതും അലക്സ് താളൂപ്പാടത്താണ്.