പിതാവ് അറസ്റ്റിൽ, മാതാവ് ജീവനൊടുക്കി; ഒന്നുമറിയാതെ തനിച്ചായി മകൻ; നോവ്

ഉപ്പുതറ (ഇടുക്കി): മാല മോഷണ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് മാതാവ് ജീവനൊടുക്കിയത് അറിയാതെ പന്ത്രണ്ടുകാരനായ മകൻ. അയ്യപ്പൻകോവിൽ ആലടിയിൽ വാടകയ്ക്കു താമസിക്കുന്ന പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടിൽ സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഭാര്യ ബിന്ദു(40) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മരണ വിവരം അറിയിക്കാതെ സമീപത്തെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്ന മകനെ ചൈൽഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായെന്ന് കരുതുന്ന ഇവരുടെ ബന്ധുക്കൾ ആരും എത്താതിരുന്നതിനെ തുടർന്നാണ് ചൈൽഡ് ലൈൻ ഏറ്റെടുത്തത്.

സംസ്‌കാരത്തിനുശേഷം മകനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കാഞ്ഞിരപ്പള്ളിയിൽ സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിൽ പൊൻകുന്നം പൊലീസ് സജുവിനെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഏലപ്പാറയിൽ എത്തിച്ചിരുന്നു.  പൊലീസ് പോയ ഉടൻ മകനെ ടിവി കാണാൻ ഇരുത്തി ബിന്ദു മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു. ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ മകൻ അയൽവീട്ടിലെത്തി വിവരം പറഞ്ഞു. അയൽവാസികളാണ് തൂങ്ങി മരിച്ച നിലയിൽ ബിന്ദുവിനെ കണ്ടെത്തിയത്. 

കോവിഡ് പരിശോധനയ്ക്കുശേഷം ബിന്ദുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന സജുവിനെ മൃതദേഹം കാണിക്കും. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്‌കരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു