കമിതാക്കൾ ആറ്റിൽ ചാടി; യുവാവ് മരിച്ചു, പെൺകുട്ടിയെ സഹോദരന്‍ രക്ഷപെടുത്തി

തിരുവനന്തപുരം: അരുവിക്കരയിൽ ആറ്റിൽചാടിയ കമിതാക്കളില്‍ ഒരാൾ മരിച്ചു. അരുവിക്കര സ്വദേശി ശബരിയാണു മരിച്ചത്. ഇയാൾക്കൊപ്പം ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയെ സഹോദരൻ രക്ഷപ്പെടുത്തി. പെൺകുട്ടിയുടെ സഹോദരൻ നോക്കിനിൽക്കെയാണ് ഇരുവരും ആറ്റിലേക്കു ചാടിയതെന്നാണു വിവരം. ശനിയാഴ്ച രാവിലെയാണു സംഭവം.

ഇരുവരും പ്രണയത്തിലായിരുന്നെന്നും വീട്ടുകാരുടെ എതിർപ്പു കാരണമാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു. സ്കൂട്ടറിലാണ് ഇരുവരും ആറിന് സമീപത്തേക്കു പോയത്. പോകുന്ന വഴി ശബരി സുഹൃത്തിനെ വിളിച്ച് മരിക്കാൻ തീരുമാനിച്ച കാര്യം പറഞ്ഞു. ഈ സുഹൃത്താണ് പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചത്. ഇയാൾ ഓടിയെത്തിയപ്പോഴേക്കും ഇരുവരും ആറ്റിലേക്കു ചാടി. തുടർന്ന് സഹോദരനും കൂടെ ചാടി, സഹോദരിയെ രക്ഷപെടുത്തി. ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവ് മരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)