അമിതവേഗത ചോദ്യം ചെയ്തു; യുവാക്കൾക്ക് ബസ് ജീവനക്കാരുടെ ക്രൂരമർദനം

കോട്ടയം കുറുപ്പന്തറയിൽ ബസിൻ്റെ അമിതവേഗത ചോദ്യം ചെയ്ത യുവാക്കൾക്ക്  സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദനം. കോട്ടയം എറണാകളം റൂട്ടിൽ ഓടുന്ന ആവേ മരിയ ബസിലെ  ജീവനക്കാരാണ് നടുറോഡിൽ യുവാക്കളെ മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പുതുപ്പള്ളി സ്വദേശികളായ ബിബിൻ വർഗീസ്, എബ്രഹാം എന്നിവർക്ക് നേരെയായിരുന്നു ക്രൂരമായ ആക്രമണം. എറണാകുളത്ത് നിന്ന് വരുന്നതിനിടെ ആവേ മരിയ ബസ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഉരസി. ബസ് അമിത വേഗതയിലായിരുന്നുവെന്നും യുവാക്കൾ ആരോപിക്കുന്നു.  ഇതോടെ യുവാക്കൾ  ബസ് ഡ്രൈവറെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ബസ് ഇതേ ബൈക്കിലും മറ്റൊരു സ്ക്കൂട്ടറിലും തട്ടി. തലനാരിഴയ്ക്കാണ് ഇരു വാഹനത്തിലും ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്തതോടെ ബസിലെ കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്ന് ജീവനക്കാർ യുവാക്കളെ മർദിച്ചു.  ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ്  ജീവനക്കാരെ പിടിച്ചുമാറ്റി യുവാക്കളെ രക്ഷിച്ചത്. 

ഹെൽമറ്റ് കൊണ്ടുള്ള ആക്രമണത്തിൽ ഇരുവരുടേയും തലയ്ക്ക് പരുക്കുണ്ട്. ജീവനക്കാർ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ബസിന് മുന്നിൽ ബൈക്കുമായി യുവാക്കൾ പലതവണ തടസം സൃഷ്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം.