കാത്തിരിപ്പിൽ കർഷകർ; കുട്ടനാട്ടിൽ നെല്ല് സംഭരണം അനിശ്ചിതത്വത്തിൽ

കുട്ടനാട്ടില്‍ രണ്ടാംകൃഷി വിളവെടുപ്പ് തുടങ്ങിയെങ്കിലും നെല്ല് സംഭരണത്തില്‍ അനിശ്ചിതത്വം. മില്ലുകളാണോ സഹകരണ സംഘങ്ങളാണോ നെല്ലു സംഭരണം നടത്തുക എന്ന കാര്യത്തില്‍ വ്യക്തത വരാത്തതാണ് കാരണം, കൊയ്തിട്ട നെല്ല് പാടത്ത് കൂട്ടിയിട്ട് കാത്തിരിക്കുകയാണ് കര്‍ഷകര്‍

കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും രണ്ടാം കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചിട്ടും നെല്ല് സംഭരണത്തില്‍ വ്യക്തതയുണ്ടാകാത്തതാണ് കര്‍ഷകരെ വലയ്ക്കുന്നത്. സഹകരണ സംഘങ്ങള്‍ വഴി സംഭരണം നടത്താനുള്ള തീരുമാനമാണ് സര്‍ക്കാരിന്‍റേത്. സഹകരണസംഘങ്ങളാണ് സംഭരിക്കുന്ന മില്ലുകളുമായിധാരണയുണ്ടാക്കേണ്ടത് . മുന്‍വര്‍ഷങ്ങളില്‍ 50 ഓളം മില്ലുകള്‍ നെല്ലുസംഭരണം നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ അഞ്ചു മില്ലുകള്‍മാത്രമാണ്സമ്മതം അറിയിച്ചിരിക്കുന്നത്. 18 സഹകരണസംഘങ്ങള്‍മാത്രമാണ് സംഭരണം നടത്താന്‍ തയാറായിരിക്കുന്നത്

സഹകരണ സംഘങ്ങള്‍ വഴിയുള്ള സംഭരണം ഫലപ്രദമാകുമോ എന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്.കൊയ്ത നെല്ല് പാടവരമ്പത്ത് കൂട്ടിയിട്ട് സംഭരിക്കാനെത്തുന്നവരെകാത്തിരിക്കുകയാണ് കര്‍ഷകര്‍  മുന്‍വര്‍ഷങ്ങളില്‍  ഒന്‍പതിനായിരം ഹെക്ടറില്‍ രണ്ടാം കൃഷി ചെയതിരുന്നിടത്ത് ഇത്തവണ 6000 ഹെക്ടറില്‍ മാത്രമാണ് കൃഷി. വിളവെടുപ്പില്‍  പതിനാറായിരം ടണ്‍ നെല്ലാണ്  പ്രതീക്ഷിക്കുന്നത്.സംഭരണം വൈകുന്നതിനനുസരിച്ച് കര്‍ഷകര്‍ക്ക് ചിലവ് കൂടും, മഴയുള്ളതിനാല്‍ നെല്ല് നനഞ്ഞ് നശിക്കാനുള്ള സാധ്യതയുമുണ്ട്.