സി.പി.എം നേതാവും മുന്‍ കോഴിക്കോട് മേയറുമായ എം.ഭാസ്കരന്‍ അന്തരിച്ചു

മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ കോഴിക്കോട് മേയറുമായ എം.ഭാസ്കരന്‍ അന്തരിച്ചു.77 വയസ്സായിരുന്നു. കോഴിക്കോട് ജില്ലാ സഹകരണാശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. എം.ഭാസ്കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി

ജനകീയ മേയര്‍,സഹകാരി,അടിയുറച്ച കമ്മ്യൂണിസ്റ്റുകാരന്‍ അങ്ങിനെ വിശേഷണങ്ങള്‍ പലതുണ്ടെങ്കിലും രാഷ്ട്രീയ ഭേദമെന്യെ എല്ലാവര്‍ക്കും ഭാസ്കരേട്ടനായിരുന്നു എം ഭാസ്കരന്‍,2005 മുതല്‍ 2010 വരെ കോഴിക്കോട് മേയര്‍,കോഴിക്കോട് അരയിടത്തുപ്പാലം മേല്‍പ്പാലവും  എരഞ്ഞിപ്പാലം ബൈപ്പാസും കോഴിക്കോടിന്റെ വികസനചരിത്രത്തില്‍ ഭാസ്കരനെ അടയാളപ്പെടുത്തും,4 തവണ കൗണ്‍സിലറായി ജനകീയത തെളിയിച്ചു,പ്രമുഖസഹകാരിയായിരുന്ന ഭാസ്കരന്‍  ജില്ലാസഹകരണാശുപത്രിയുടെ ചെയര്‍മാന്‍ കാലിക്കറ്റ് ടൗണ്‍സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു,ദേശാഭിമാനി ജീവനക്കാരനായിരുന്ന അദ്ദേഹം ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തുന്നത്. ദീര്‍ഘകാലം പാര്‍ട്ടി കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റംഗമായിരുന്നു,നിലവില്‍ ജില്ലാക്കമ്മിറ്റി അംഗമാണ്.ടിപി രാമകൃഷ്ണന്‍ ജില്ലാസെക്രട്ടറി പദം ഒഴിഞ്ഞപ്പോള്‍ സെക്രട്ടറിയായി പി മോഹനനൊപ്പം എം ഭാസ്കരനും പരിഗണിക്കപ്പെട്ടിരുന്നു.കഴിഞ്ഞ കുറച്ചുകാലമായി കാന്‍സര്‍ ചികിത്സയിലായിരുന്നു അദ്ദേഹം.