വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ; മാനസിക പീഡനമെന്ന് കണ്ടെത്തൽ

കണ്ണൂർ അഴീക്കോട് ചാലിലെ സർക്കാർ വൃദ്ധസദനത്തിലെ മേട്രൺ ജ്യോത്സനയുടെ ആത്മഹത്യ  മാനസിക  പീഡനം മൂലമെന്ന് തെളിയുന്നു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടത്തിയതിനെ തുടർന്ന് രണ്ടു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ജ്യോത്സനയെ കുറിച്ച് പരാതികളുണ്ടായിരുന്നില്ലെന്നും ജീവനക്കാരിൽ ചിലർക്ക് അവരോട് എതിർപ്പുണ്ടായിരുന്നെന്നുമാണ് ജ്യോത്സനയുടെ ബന്ധുക്കൾ പറയുന്നത്. ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താൽപര്യത്തിന് കൂട്ടുനിൽക്കാത്തതായിരുന്നു ജ്യോത്സനയോടുള്ള വൈരാഗ്യത്തിന് കാരണം. ഒടുവിൽ ജ്യോത്സനയുടെ സസ്പെൻഷൻ വരെ എത്തി. ചെയ്യാത്ത കുറ്റത്തിന്റെ പേരിലുള്ള സസ്പെൻഷൻ ജ്യോത്സനയെ മാനസികമായി തളർത്തിയെന്നും ഓഫിസിലെ ചിലരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും ഭർത്താവ് മുരളീധരൻ പറഞ്ഞു. 

ഓഫിസിലെ പീഢനത്തെക്കുറിച്ചുള്ള കുറിപ്പ് കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് കിട്ടിയിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം ഭർത്താവ് പരാതി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തെ തുടർന്ന് സാമൂഹിക നീതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലാ ഓഫിസർ പവിത്രൻ തൈകണ്ടി. വൃദ്ധ സദനം സൂപ്രണ്ട് മോഹനൻ എന്നിവർക്ക് എതിരേയാണ് നടപടി. ഈ മാസം പന്ത്രണ്ടിനാണ് ജ്യോത്സനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.