യുവാവിൻെറ മൃതദേഹം അഴുകിയനിലയിൽ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ; അന്വേഷണം

കാണാതായ യുവാവിൻെറ മൃതദേഹം അഴുകിയനിലയിൽ സുഹൃത്തിൻെറ വീട്ടിലെ കിണറ്റിൽ കണ്ടെത്തി. കീഴാറൂർ ഇടപ്പറക്കോണം മേക്കിൻകരപുത്തൻവീട്ടിൽ വിൻസന്റിൻെറയും ലീലയുടെയും മകൻ ഷാജി(30)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.    ഡ്രൈവറായ ഷാജിയെ തിങ്കൾ മുതൽ കാണാതായിരുന്നു.

സാധാരണ പണിക്കു പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങി എത്താറുള്ളത്. അതിനാൽ ആരും തിരക്കിയില്ല. ഷാജിയുടെ വീട്ടിൽനിന്നു 2 കി.മീ. അകലെ തെള്ളുക്കുഴിയിലുള്ള സുഹൃത്തിൻെറ വീട്ടിലെ കിണറ്റിലാണ് ബുധനാഴ്ച മ‍ൃതദേഹം കണ്ടെത്തിയത്. 

ദുർഗന്ധം ഉയർന്നപ്പോൾ കിണർ പരിശോധിക്കുകയായിരുന്നു. അഗ്നിശമനസേന പുറത്തെടുത്ത മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റുമോർട്ടം നടത്തി. ആര്യങ്കോട് പൊലീസ് അന്വേഷണം തുടങ്ങി.  വിദേശത്തുനിന്നു വന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സുഹൃത്തിൻെറ വീട്ടിലെത്തി മദ്യപിച്ച ശേഷം  അവിടെ തങ്ങിയ ഷാജി രാത്രി പുറത്തിറങ്ങിയപ്പോൾ കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

MORE IN KERALA