മാലിന്യവാഹിനിയായി മണിമലയാർ; അടിഞ്ഞത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം

എറിഞ്ഞുതള്ളിയ മാലിന്യങ്ങൾ അത്രയും മനുഷ്യനെ തിരിച്ചേൽപ്പിച്ചാണ് ഓരോ വർഷവും മഴ പിൻവാങ്ങിയിട്ടുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിയിട്ടില്ല. പ്രകൃതിയെ ഉൾക്കൊള്ളാത്ത നമ്മുടെ ദുഷിച്ച ചെയ്തികളെ കോട്ടയത്ത് മണിമലയാറ്റിലാണ് ഇത്തവണ മഴ തുറന്നുകാട്ടിയത്. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ അടിഞ്ഞത്. 

മാലിന്യ സംസ്കരണ കേന്ദ്രമെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. മണിമലയാറാണ്. ഇടുക്കിയിൽ ഉത്ഭവിച്ച് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ താണ്ടിയൊഴുകുന്ന തെളിനീരുറവ. കുടിനീരേകുന്ന അതേ ആറിൽ  കലക്കിയ വിഷത്തിൻ്റെ ഒരു പങ്ക് മാത്രം മണിമല പഴയിടം കോസ് വേയിൽ പുഴ കുരുക്കിയിട്ടിട്ടുണ്ട്. മദ്യ കുപ്പികളും, ഇലക്ട്രോണിക് അവശിഷ്ടങ്ങളും അടക്കം നാടിൻ്റെ മുക്കിലും മൂലയിലും തള്ളിയ മാലിന്യങ്ങളാണിവ. മാലിന്യങ്ങൾ വന്നടിഞ്ഞ് പുഴ രണ്ടു വശങ്ങളിലേക്ക് ഗതിമാറിയാണ് ഒഴുകുന്നത്. 

എല്ലാവർഷവും മാലിന്യവും വൻമരങ്ങളും അടിഞ്ഞ് കോസ് വേയ്ക്കും ബലക്ഷയമുണ്ടായി. മൂന്ന് പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം എന്ന നിലയിൽ മാലിന്യങ്ങൾ ആര് നീക്കം ചെയ്യും എന്ന കാര്യത്തിലും തർക്കം പതിവാണ്. പ്രദേശവാസികൾ തന്നെ മുൻകൈയെടുത്ത് യന്ത്രസഹായതോടെ മാലിന്യം നീക്കുകയാണ് പതിവ്.  കാലുറപ്പിച്ച് സധൈര്യം ഇവ വാരിക്കൂട്ടാൻ ഇനിയൊരവസരം പ്രകൃതി നൽകണമെന്നില്ല. മുന്നറയിപ്പാണിത്.