സ്വപ്ന ഉപയോഗിച്ചത് സാറ്റലൈറ്റ് ഫോണ്‍; ഗ്രൂപ്പില്‍ മകള്‍ ‘ഓണ്‍ലൈന്‍’; കുടുങ്ങി

കൊച്ചി: സ്വപ്നയെ കണ്ടെത്തുന്നതില്‍ മകളുടെ അടുത്ത സുഹൃത്തിന്റെ സഹകരണം നിര്‍ണായകമായി. ഇന്നലെ രാവിലെ ഈ സുഹൃത്തിനെ അന്വേഷണം സംഘം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവില്‍ പോയ ദിവസങ്ങളില്‍ സാറ്റലൈറ്റ് ഫോണാണു സ്വപ്ന ഉപയോഗിച്ചിരുന്നതെന്നു സുഹൃത്ത് മൊഴി നല്‍കി. ഇതിനിടയിലാണ് സുഹൃത്തിന്റെ കൈവശമുള്ള ഫോണിലെ കോളജ് സമൂഹമാധ്യ കൂട്ടായ്മയില്‍ സ്വപ്നയുടെ മകളുടെ അക്കൗണ്ട് ‘ഓണ്‍ലൈന്‍’ എന്നു കാണിച്ചത്. ഇതോടെ മകളുടെ ഫോണിന്റെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞു. 

ഈ സമൂഹമാധ്യമ കൂട്ടായ്മയില്‍ മകള്‍ പോസ്റ്റ് ചെയ്ത പല ചിത്രങ്ങളും അന്വേഷണസംഘം തെളിവായി ശേഖരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്നും ബെംഗളുരുവിലേക്ക് തിരിക്കുമ്പോള്‍ തൃപ്പൂണിത്തുറയില്‍ വച്ചാണ് ചാനലുകള്‍ക്കു നല്‍കാനുള്ള ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത്. അതിനിടയിലാണു മകളുടെ ശബ്ദവും അതില്‍ പതിഞ്ഞതും നിര്‍ണായകസൂചനയായതും.