ഒരൊറ്റ ചവുട്ടിൽ അരഞ്ഞു തീരുന്ന ജീവിതം; കാട്ടുമൃഗങ്ങൾ ബാക്കിവെക്കുന്നത്....

കേവലം കൃഷിനാശത്തിലൊതുങ്ങുന്നതല്ല പത്തനംതിട്ട ജില്ലയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം. മലയോരമേഖലയിലെ മനുഷ്യജീവനാണ് അവ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. മരണത്തിനുപുറമെ, വന്യജീവി ആക്രമണത്തിന്റെ ഇരകളുടെ ജീവിതം പലയിടത്തും പരസഹായത്താലാണ്.

ളാഹയില്‍ വച്ച് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ബിനുവിന്റെ കഥയാണ് ഇത്. ജില്ലയില്‍ ഒരാളില്‍ ഒതുങ്ങുന്നതല്ല വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റ് ആശ നശിച്ചവരുടെ കഥ. വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റ് കാലങ്ങളായി കിടപ്പിലായിപ്പോയവര്‍ ധാരാളമുണ്ട്. കര്‍ഷകന്റെ കണ്ണീരിന് അറുതിയുമില്ല.

മേടപ്പാറയില്‍ കടുവ കടിച്ചുകൊന്ന ടാപ്പിങ് തൊഴിലാളിയുള്‍പ്പെടെ രണ്ടുപേരാണ് വന്യജീവി ആക്രമണത്തില്‍ ഒരുമാസക്കാലയളവില്‍ മരിച്ചത്. വളര്‍ത്തുമൃഗങ്ങളെ വന്യജീവികള്‍ കൊണ്ടുപോകുന്നത് ജില്ലയില്‍ നിത്യസംഭവം.   എന്നിട്ടും കാര്യമായ നടപടികളില്ല.