ജോലി ചെയ്തതിന് തെളിവില്ല; എംപാനൽ ജീവനക്കാർക്ക് ശമ്പളം നൽകാതെ കെഎസ്ആർടിസി

സർക്കാർ ഫണ്ട് അനുവദിച്ചിട്ടും മുന്നൂറോളം എംപാനൽ ജീവനക്കാർക്ക് ശമ്പളം നൽകാതെ കെ.എസ്.ആർ.ടി.സി.  / ഡ്യൂട്ടി ചെയ്തതിന്റ തെളിവില്ലെന്ന കാരണം പറഞ്ഞാണ് ഇവർക്ക് ശമ്പളം നിഷേധിച്ചത്. ഈ തുക വകമാറ്റുക കൂടി ചെയ്തതോടെ ഉടനെയൊന്നും വേതനം കിട്ടില്ലെന്ന് ഉറപ്പായി

ആറുകോടി രൂപയാണ് എം പാനലുകാർക്ക് ശമ്പളം കൊടുക്കാനായി സർക്കാർ നൽകിയത്. ലോക് ഡൗൺ കാരണം സർവീസില്ലാതിരുന്നതിനാൽ ഫെബ്രുവരി മാർച്ച് മാസങ്ങളിലെ ഡ്യൂട്ടി അടിസ്ഥാനമാക്കിയാണ് ശമ്പളം കൊടുത്തത് . ഇതനുസരിച്ച് ഡ്രൈവർമാർക്ക് പരമാവധി 8500 രൂപയും കണ്ടക്ടർമാർക്ക് 8000 രൂപവരെയും കിട്ടി . എന്നാൽ മുന്നൂറോളം ജീവനക്കാരെ  ബോധപൂർവം തഴഞ്ഞു

ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ചെയ്ത ഡ്യൂട്ടിയുടെ വേതനം അതാത് ദിവസം തന്നെ കലക്ഷനിൽ നിന്ന് എഴുതി വാങ്ങിയവർക്കാണ് ശമ്പളം നിഷേധിച്ചത്. മാസ അവസാനം ഒന്നിച്ച് ശമ്പളം വാങ്ങുന്നവരുടെ ലിസ്റ്റ് മാത്രമേ യൂണിറ്റ് ഓഫീസർ മാർ ചീഫ് ഓഫീസിലേക്ക് അയയ്ക്കുകയുള്ളു. ഇത് വച്ചാണ് ശമ്പളം കൊടുത്തത് . അല്ലാത്തവരെ കൂടി പട്ടികയിൽ  ഉൾപ്പെടുത്തണമെന്ന് ശമ്പളവിതണത്തിന് മുമ്പ്  തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടെങ്കിലും ധനകാര്യ വിഭാഗം ചെവിക്കൊണ്ടതേയില്ല

അതേ സമയം എംപാനൽ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ലെന്ന് കാണിച്ച് ഒരു യൂണിറ്റ് ഓഫീസിൽ നിന്നും പരാതി വന്നിട്ടില്ലെന്നാണ് ധനകാര്യ വിഭാഗത്തിന്റ വിശദീകരണം