പരിയാരത്ത് വൈറോളജി ലാബ് പ്രവർത്തനമാരംഭിച്ചു; പരിശോധനാഫലം ഇനി അതിവേഗത്തിൽ

കോവിഡ്–19 രോഗം കണ്ടെത്തുന്നതിനുള്ള സ്രവപരിശോധനയ്ക്കുള്ള വൈറോളജി ലാബ്  കണ്ണൂര്‍, പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലാബ് പൂര്‍ണസജമാകുന്നതോടെ ഒരുദിവസം അറുപത് സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും. ആറുമണിക്കൂര്‍ കൊണ്ട് പരിയാരത്ത് നിന്ന് പരിശോധന ഫലം ലഭിക്കും.  

ഐസിഎംഅര്‍ അംഗീകാരത്തോടെ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വൈറോളജി ലാബ് പ്രവര്‍ത്തനം ആരംഭിച്ചത് ഉത്തര മലബാറിലെ കോവിഡ്–19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കും. കണ്ണൂര്‍, കാസര്‍കോട്,വയനാട് ജില്ലകളിലെ പരിശോധന ഫലങ്ങള്‍ ഇനി വേഗത്തില്‍ ലഭിക്കും. 2800 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ അള്‍ട്രാ വൈലറ്റ് സ്റ്റെറിലൈസ്ഡ് സംവിധാനത്തോടെ ലാബ് ഒരുക്കി. നിലവില്‍ നാല് റിയല്‍ ടൈം പിസിആര്‍ മെഷീനുകളാണ് പരിശോധനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ടി.വി.രാജേഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 15ലക്ഷമുള്‍പ്പെടെ 60 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് വൈറോളജി ലാബ് ഒരുക്കിയിരിക്കുന്നത്.

ബയോകെമിസ്ട്രി വിഭാഗത്തിലെ ടെക്‌നീഷ്യന്‍മാരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ച് പരിശീലനം നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ലാബിന്റെ പ്രവര്‍ത്തനം. നിലവിലെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിശോധനകള്‍ നടത്തുക.