പ്രഭാതസവാരിക്കിറങ്ങി; സ്ത്രീകളടക്കം 41 പേര്‍ കൊച്ചിയിൽ അറസ്റ്റിൽ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയവര്‍ കൊച്ചിയില്‍ അറസ്റ്റില്‍. സ്ത്രീകളടക്കം  നാല്‍പത്തിയൊന്നുപേര്‍ പനമ്പിള്ളിനഗര്‍ വാക് വേയില്‍നിന്ന് പിടിയിലായി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മുന്നറിയിപ്പ് ലംഘനം വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പ്രഭാതസവാരിക്കാരുടെ കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പനമ്പിള്ളി നഗര്‍ വാക് വേയില്‍ ഇന്നിറിങ്ങിയവര്‍ അവസാനം ചെന്നുപെട്ടത് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍. പോരാത്തതിന് നിയമലംഘനത്തിന് കേസും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഭാതസവാരി ഒഴിവാക്കണമെന്ന നിര്‍ദേശം ലംഘിച്ചതിന് രണ്ട് സ്ത്രീകളുള്‍പ്പടെ നാല്‍പത്തിയൊന്നുപേരെയാണ് പൊലീസ് പിടികൂടിയത്. ആദ്യ ദിവസങ്ങളില്‍ വാക് വേയിലെത്തിയവരെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചിരുന്നു. വാക് വേ വീണ്ടും സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സവാരിക്കാരുടെ എണ്ണം കൂടുന്നതായി കണ്ടെത്തി. ഇതോടെയാണ് ബസ് അടക്കമുള്ള ക്രമീകരണങ്ങളുമായി പൊലീസെത്തി പ്രഭാത സവാരിക്കാരെ അറസ്റ്റ് ചെയ്തത്.

കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സിലെ നാലാം വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.