കോവിഡിൽ മുതലെടുപ്പ്; പച്ചക്കറി കച്ചവടക്കാര്‍ക്ക് നഗരസഭയുടെ വിലങ്ങ്

കോവിഡ് മുതലെടുത്ത് വിലകൂട്ടിയ പച്ചക്കറി കച്ചവടക്കാര്‍ക്ക് വിലങ്ങിട്ട് മലപ്പുറം കോട്ടക്കല്‍ നഗരസഭ. കോട്ടക്കല്‍ ടൗണില്‍ ചില പച്ചക്കറി വ്യാപാരികള്‍ തോന്നുംപടി വിലകൂട്ടുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 

പച്ചക്കറി ഇനങ്ങളുടെ ലഭ്യത കുറയുന്നതിന് അനുസരിച്ച് കൊളള നടത്തിയ ചില വ്യാപാരികളെ പിടിച്ചുകെട്ടാന്‍ നഗരസഭ ചെയര്‍മാനും സെക്രട്ടറിയും ഒാരോ ദിവസവും വില്‍ക്കാവുന്ന പരമാവധി  വില പ്രസിദ്ധപ്പെടുത്തും. ആ വില കടകള്‍ക്കു മുന്‍പില്‍ എഴുതി വക്കണം. വില കൂട്ടി വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കും. 

ഒരു കിലോ തക്കാളിക്ക് 50 രൂപ വരേയും ഉരുളക്കിഴങ്ങിന് 40 രൂപയും ചില വ്യാപാരികള്‍ വാങ്ങിയത് മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. 

നഗരസഭ അധികൃതര്‍ തന്നെ ഒാരോ ദിവസവും രാവിലെ പച്ചക്കറിയുടെ മൊത്തമാര്‍ക്കറ്റിലെ വില ശേഖരിക്കുന്നുണ്ട്. ഒപ്പം വ്യാപാരികളുടെ നഷ്ടം പരിഹരിക്കാന്‍ മാര്‍ക്കറ്റിലേയും നഗരസഭയുടെ ഉടമസ്തതയിലുളള കെട്ടിടങ്ങളിലേയും പച്ചക്കറി, പലവ്യഞ്ജന കടകള്‍ക്ക് രണ്ടു മാസത്തെ വാടക ഒഴിവാക്കി നല്‍കിയിട്ടുണ്ട്.