പത്രവിതരണത്തിലൂടെ കോവിഡ് പകരില്ല; പ്രചാരണം അടിസ്ഥാന രഹിതം

പത്രവിതരണത്തിലൂടെ കോവിഡ് പകരുമെന്ന് ചിലര്‍ മനഃപൂര്‍വം പ്രചരിപ്പിക്കുകയാണെന്നു അച്ചടിമാധ്യമ മേധാവികള്‍ മുഖ്യമന്ത്രിയോടു പരാതിപ്പെട്ടു.  കോവിഡിന് എതിരെയുള്ള ബോധവല്‍ക്കരണദൗത്യം ഏറ്റെടുത്ത മാധ്യമങ്ങളുെട പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.  അവശ്യസര്‍വീസ് ആയി കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിനു എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പത്രങ്ങള്‍ വഴി സാംക്രമികരോഗം പടര്‍ന്ന ഒരു സംഭവംപോലും ലോകത്ത് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.  എന്നിട്ടും ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിത പ്രചാരണം നടത്തുകയാണ്.  നിപ്പ വൈറസ് ബാധ തടഞ്ഞതിനു സംസ്ഥാന സര്‍ക്കാരിന്‍റെ അഭിനന്ദനം ഏറ്റുവാങ്ങിയ ഡോ.അനൂപ്കുമാറിന്‍റെ സാക്ഷ്യം.

കോവിഡ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതലുകളും പത്രമാധ്യമങ്ങള്‍ എടുത്തിട്ടുണ്ട്.  മനുഷ്യസ്പര്‍ശമില്ലാതെ പൂര്‍ണ്ണമായും യന്ത്രവല്‍കൃതമാണ് പത്രത്തിന്‍റെ അച്ചടി.  അച്ചടിച്ച പത്രം മടക്കുന്നതും പൊതിയുന്നതും കെട്ടുന്നതുമൊക്കെ യന്ത്രസഹായത്തോടെയാണ്.  പത്രം വിതരണം ചെയ്യുന്നവര്‍ കൈ വ്യത്തിയാക്കല്‍ ഉള്‍പ്പെടെ എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

കോവിഡിനെ സംബന്ധിച്ച് വ്യാജവാര്‍ത്തകളും കപട ചികിത്സാരീതികളും പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മാധ്യമങ്ങളാണ് യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. അതിനു തടസ്സമുണ്ടായാല്‍ വ്യാജപ്രചരണങ്ങളില്‍ ജനങ്ങള്‍ കുടുങ്ങുവാനുള്ള അപകടകരമായ സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.