ഇതര സംസ്ഥാനക്കാർക്കായി മാതൃഭാഷയിൽ ബോധവൽക്കരണം; 5 ഭാഷകളിൽ നിർദേശം

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി അവരവരുടെ ഭാഷയില്‍ കോവിഡ് ബോധവല്‍ക്കരണം.  കൊച്ചി കാക്കനാട് ആണ് ഈ വേറിട്ട ഉദ്യമം അഞ്ചുഭാഷകളില്‍ ജാഗ്രതാ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുകയാണ് പരിപാടി.

സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ബോധവല്‍ക്കരണ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമുണ്ട്. എന്നാല്‍ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് ഇവയെത്ര എത്തിച്ചേരുന്നുണ്ട്. സംശയമാണ്. അതിനൊരു എളിയ പ്രതിവിധിയാണ് ഇക്കാണുന്നത്. 

ബെംഗാളി, അസമീസ്, ഹിന്ദി അടക്കമുള്ള ഭാഷകളില്‍ അനൗണ്‍സ്മെന്റ് ഉണ്ട്. ആരോഗ്യവകുപ്പിന്റെ സഹായത്തോടെയാണ് കാക്കനാട് വാഴക്കാലയിലെ ടി.എ.നിസാര്‍ ഇതൊരുക്കിയത്. ഇതരസംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ നാട്ടുകാരും സഹായിച്ചു. 

മഹാമാരിയുടെ ഈ കാലത്തും പത്രം വായിച്ചോ ടിവി കണ്ടോ വിവരമറിയാന്‍ ഒരു സാധ്യതയുമില്ലാത്ത ഇവരുടെ സുരക്ഷ മൊത്തം സമൂഹത്തിന്റെ സുരക്ഷയുടെ പ്രശ്നം തന്നെയാണ്. പെരുമ്പാവൂരടക്കം ഇതരസംസ്ഥാനക്കാര്‍ വളരെക്കൂടുതലുള്ള മറ്റ് സ്ഥലങ്ങളിലും ഇതെത്തിക്കാനാണ് ഇനിയുള്ള ശ്രമം.