ടാങ്കറുകളിലെ ജലവിതരണം; പരിശോധനയ്ക്ക് പ്രത്യേക സംവിധാനം; കർശന നടപടി

തിരുവനന്തപുരം നഗരത്തിൽ മലിനജല  ടാങ്കറുകൾ പിടികൂടിയതിനുപിന്നാലെ നടപടി ശക്തമാക്കി കോർപ്പറേഷൻ. അടുത്ത മാസം മുതൽ കോർപ്പറേഷന്റെ റജിസ്ട്രേഷനുള്ള ടാങ്കറുകൾക്ക് മാത്രം ജലവിതരണത്തിന് അനുമതി നൽകാനാണ് തീരുമാനം. വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക സംവിധാനവും ഒരുക്കും.

കുടിവെള്ളമെന്ന പേരിൽ നഗരത്തിലെ ഹോട്ടലുകളിലും സർക്കാർ സ്ഥാപനങ്ങളിലും ചെളിയും കൂത്താടിയും നിറഞ്ഞ മലിനജലം വ്യാപകമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ്, വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കോർപ്പറേഷൻ നടപടി ആരംഭിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നു മുതൽ കോർപ്പറേഷന്റെ റജിസ്ട്രേഷനുളള കുടിവെള്ള ടാങ്കറുകൾക്ക് മാത്രം വിതരണാനുമതി നൽകാനാണ് തീരുമാനം.

ഇതു സംബന്ധിച്ച് കോർപ്പറേഷൻ കൗൺസിൽ ബൈലോയും പാസാക്കി. ടാങ്കറുകളുടെ റജിസ്ട്രഷൻ നടപടികളും  തുടങ്ങി. ഗുണനിലവാര പരിശോധന വാട്ടർ അതോറിട്ടിക്കും ടാങ്കറുകളുടെ ശുചിത്വ പരിശോധനയ്ക്കുള്ള ചുമതല പ്രത്യേക ഏജൻസിക്കുമാണ് നൽകുന്നത്. സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലൂടെയും അക്ഷയ കേന്ദ്രങ്ങൾ വഴിയും ആവശ്യക്കാർക്ക് കുടിവെള്ളം ബുക്ക് ചെയ്യാം. മലിനജലം വിതരണം ചെയ്യുകയും ഉപഭോക്താക്കളിൽ നിന്ന് അമിതമായ ഫീസ് ഈടാക്കുകയും ചെയ്യുന്നവർക്കെതിരെ പിഴയ്ക്കുപുറമേയുള്ള നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.