വാഹനാപകടത്തിലെ ദുരൂഹത; ബൈക്കിന്റെ മഡ്ഗാഡിൽ രക്തം; വഴിത്തിരിവ്

തിരുവനന്തപുരം: വെള്ളയമ്പലം–ശാസ്തമംഗലം റോഡിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനയിൽ മരിച്ച യുവാവ് ഓടിച്ച സ്പോർട്സ് ബൈക്കിന്റെ മഡ്ഗാഡിൽ രക്തം കണ്ടെത്തിയതായി പൊലീസ്. ഇത് ആരുടേതെന്നു പരിശോധിക്കാൻ സാംപിൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.

ബൈക്കാണോ കാറാണോ റോഡ് മുറിച്ചുകടന്ന ഊബർ ഈറ്റ്സ് വിതരണക്കാരനെ ഇടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമല്ല. രക്തം പരിശോധിച്ചാൽ ഇതിൽ വ്യക്തത വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ബൈക്കും വേഗത്തിലാണ് സഞ്ചരിച്ചതെന്ന് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന് റിപ്പോർട്ട് നൽകി.   

അബ്ദുൽ റഹീമിന്റെ കാലിലെ പരുക്കുകളുടെ സ്വഭാവമനുസരിച്ച് ബൈക്ക് തട്ടിയതാകാൻ സാധ്യതയുണ്ടെന്ന് പോസ്റ്റമോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. 

നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് ലോ കോളജിലെ നാലാം വർഷ നിയമവിദ്യാർഥി ശാസ്തമംഗലം ബിന്ദുലായിൽ ആദിത്യ ബി.മനോജ് (22), ഊബർ ഈറ്റ്സ് വിതരണക്കാരൻ നെടുമങ്ങാട് സ്വദേശി അബ്ദുൽ റഹീം(41) എന്നിവരാണ് ഡിസംബർ 29ന് നടന്ന അപകടത്തിൽ മരിച്ചത്.  അതിലുൾപ്പെട്ട കാർ സംബന്ധിച്ച നിർണായക വിവരങ്ങളൊന്നും ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല.