ഏത്തവാഴക്കുല മോഷ്ടിച്ചു; കഴിച്ചു; ആരും പിടികൂടിയില്ല; മോഷണക്കഥ പറ‍ഞ്ഞ് മന്ത്രി

ചെറുപ്പത്തിൽ ഏത്തവാഴക്കുല മോഷ്ടിച്ച കഥ പറഞ്ഞ് മന്ത്രി ജി സുധാകരൻ. സ്വന്തം അമ്മാവന്റെ പുരയിടത്തിലെ വാഴക്കുല മോഷ്ടിച്ച കഥ ജയിലിലെ അന്തേവാസികളോടാണ് മന്ത്രി പറഞ്ഞത്. ആലപ്പുഴ ജില്ലാ ജയിലിൽ സംഘടിപ്പിച്ച ക്ഷേമദിനാഘോഷ ചടങ്ങിലാണ് മന്ത്രി മോഷണക്കഥ പറഞ്ഞത്. 

''വല്യമ്മാവൻ പട്ടാണത്തീന്ന് വന്ന ആളാണ്. ആ വല്യമ്മാവന്റെ പുരയിടത്തിൽ നിന്നാണ് മോഷണം നടത്തിയത്. വെളുപ്പിന് മൂന്ന് മണിക്കാണ് കുല വെട്ടിയത്. അത് വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു. തണ്ടും മറ്റും വെട്ടി കുഴിച്ചുമൂടി. ഒരാഴ്ചക്കാലം വാഴക്കുല പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. ആരും പിടികൂടിയില്ല, സിബിഐ അന്വേഷണവും ഉണ്ടായില്ല'– മന്ത്രിയുടെ കഥ കേട്ട് സദസ്സിൽ കൂട്ടച്ചിരി.

സ്വാധീനമുള്ളവരും പണക്കാരും എന്ത് കുറ്റം ചെയ്താലും ആരുമറിയില്ല. ഒരു കുറ്റം ചെയ്തുവെന്ന് കരുതി ജീവിതകാലം മുഴുവന്‍ കുറ്റവാളിയാക്കുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ല. ജയിലില്‍ നിയമങ്ങള്‍ അനുസരിക്കണം, അതല്ലാതെ മറ്റെല്ലാ അവകാശവും ജയിൽ അന്തേവാസികൾക്കുണ്ടെന്നും സുധാകരൻ പറഞ്ഞു.