മലബാറിന്റെ തീരദേശ മേഖലകളില്‍ കടല്‍ ക്ഷോഭം രൂക്ഷം; മല്‍സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു

മലബാറിന്റെ തീരദേശ മേഖലകളിലും കടല്‍ ക്ഷോഭം രൂക്ഷം.  തൃശൂര്‍ ചാവക്കാടു നിന്ന് മല്‍സ്യബന്ധനത്തിനു പോയ ബോട്ട് അപകടത്തില്‍പ്പെട്ട് ഒരാളെ കാണാതായി. ഈ ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തി . പൊന്നാനിക്കടുത്ത് വച്ച് തിരമാലയില്‍പ്പെട്ടാണ് അപകടമുണ്ടായത്.  കോഴിക്കോട് വടകര അഴിത്തലയില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോയ രണ്ടുപേരെ കണ്ണൂര്‍ ഏഴിമല ഭാഗത്ത് കണ്ടെത്തി. അവരെ തിരികെഎത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

കടലിന്റെ രൗദ്രഭാവമാണ് എല്ലായിടത്തും.ആഞ്ഞടിച്ച് കരയിലേക്ക് തിരമാല കയറുകയാണ്.കടല്‍ക്ഷോഭത്തില്‍പ്പെട്ട് വടകര അഴിത്തലയില്‍ നിന്ന് കാണാതായ തൗഫീക്ക് ബോട്ട് കണ്ണൂര്‍ ഏഴിമല ഭാഗത്ത് കടല്‍ക്ഷോഭത്തില്‍പ്പെട്ടതായി .ഇതില്‍ രണ്ടു മല്‍സ്യത്തൊഴിലാളികളാണുള്ളത്.ഇവരെ കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.അതേ സമയം ചോംബാലയില്‍ നിന്ന് പോയ നാലു മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി..തൃശൂര്‍ ചാവക്കാടു നിന്നുപോയ ബോട്ട് പൊന്നാനിക്കടുത്ത് തിരയില്‍പെട്ട് തകര്‍ന്നു.ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല..തിരുവനന്തപുരം പുല്ലുവിള സ്വദേശി ആന്റണിയേയാണ് കാണാതായത്.രക്ഷപ്പെട്ട അഞ്ചുപേരെ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ചു.മലപ്പുറത്തിന്റെ തീരദേശ മേഖലകളായ പൊന്നാനി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.പൊന്നാനിയില്‍ മാത്രം 100 വീടുകളില്‍ വെള്ളം കയറി.50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊയിലാണ്ടി പാറപ്പള്ളി ബീച്ചിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 7 കുടുംബങ്ങളെ തൊട്ടടുത്ത മദ്രസയിസലേക്ക് മാറ്റിയിട്ടുണ്ട്.കണ്ണൂര്‍ ആയിക്കരയില്‍ നിന്ന് 20 ഉം കാസര്‍ക്കോട് ഉപ്പളയില്‍ നിന്ന് 10 കുടുംബങ്ങളേയും മാറ്റി. കടലാക്രമണം രൂക്ഷമായ എല്ലാ ജില്ലകളിലും ജില്ലാ ഭരണകൂടം പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കുകയും ക്യാംപുകള്‍ ആരംഭിക്കാനുള്ള  സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.