നിർത്തിയിട്ട കാറിൽ നിന്ന് പണവും ലഹരിമരുന്നുകളും, വൻകുഴൽപണവേട്ട; അറസ്റ്റ്

കണ്ണൂർ പാനൂരിൽ വൻ കുഴൽപണ വേട്ട. ഒരു കോടി രൂപയും ലഹരിമരുന്നുകളും പിടിച്ചെടുത്തു. കോഴിക്കോട് നിന്നെത്തിയ ലഹരി കടത്ത് സംഘത്തിൽപെട്ട മൂന്ന് പേരെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

പാനൂർ നവോദയ കുന്നിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് പണവും ലഹരിമരുന്നുകളും പിടിച്ചെടുത്തത്. വള്ള്യായി - മാവിലേരി റോഡിൽ സംഘർഷ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പുലർച്ചയോടെ പൊലീസ് എത്തുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു പരിശോധന. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടു കെട്ടുകളാണ് കാറിൽ നിന്നും പിടിച്ചെടുത്തത്.  കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള എം.കെ.സുരേഷ്, തലശേരി സ്വദേശികളായ സച്ചിൻ, നജീബ് എന്നിവരെയാണ് പാനൂർ സി.ഐ ടി.പി.ശ്രീജിത്ത്, എസ്.ഐ കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് ഇടപാടിലൂടെ ലഭിച്ച പണമാണ് ഇതെന്നാണ് പ്രതികളുടെ മൊഴി. തലശേരി കതിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഹരിമരുന്ന് കടത്ത് സംഘവുമായി അറസ്റ്റിലായവർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.