വിവാദങ്ങളിൽ തൊടാതെ മുഖ്യമന്ത്രി പാലായിൽ; നേട്ടങ്ങൾ ചൂണ്ടിക്കാട്ടി വോട്ടുചോദ്യം

വിവാദ രാഷ്ട്രീയ വിഷയങ്ങളിൽ തൊടാതെ പാലായിൽ മുഖ്യമന്ത്രിയുടെ വോട്ടഭ്യർഥന. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങളിലൂന്നിയാണ്  ആദ്യ പ്രചാരണ യോഗത്തിൽ പിണറായി വിജയൻ സംസാരിച്ചത്. അഴിമതി മുക്ത കേരളമാണ് ലക്ഷ്യമെന്നു പറഞ്ഞ മുഖ്യമന്ത്രി സർക്കാരിനൊപ്പം നിൽക്കുന്നയാളെ ജയിപ്പിക്കുകയാണ് പാലായ്ക്ക്  സഹായകരമെന്നും ചൂണ്ടിക്കാട്ടി.

സമഗ്ര മേഖലയിലും  വികസനം കൊണ്ടു വന്ന സർക്കാരാണ് തന്റേതെന്ന  അവകാശവാദമായിരുന്നു മുഖ്യമന്ത്രിയുടെ വോട്ടഭ്യർഥനയുടെ കാതൽ. കേരളത്തെ വികസന സൗഹൃദ സംസ്ഥാനമാക്കിയെന്നും, യു ഡി എഫ് കാലത്തേക്കാൾ കൂടുതൽ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ നൽകിയെന്നും മുഖ്യമന്ത്രി പാലാക്കാരുടെ മുന്നിൽ അവകാശപ്പെട്ടു. അഴിമതിയുടെ ദുർഗന്ധം പരത്തിയവരാണ്  മുൻ സർക്കാരെന്നു വിമർശിച്ച  പിണറായി വിജയൻ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന പ്രഖ്യാപനവും വോട്ടർമാർക്കു മുന്നിൽ നടത്തി.

അമ്പതു മിനിട്ടോളം നീണ്ട പ്രസംഗത്തിനൊടുവിൽ മുഖ്യമന്ത്രി നടത്തിയ വോട്ടഭ്യർഥന പാലായിലെ ഇടതുമുന്നണി പ്രചാരണത്തിന്റെ ദിശാ സൂചി കൂടിയായി