ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷ ബാധ; പയ്യന്നൂർ നഗരസഭ പരിധിയിൽ താൽക്കാലിക നിരോധനം

പയ്യന്നൂരിൽ ഷവര്‍മ കഴിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. മാടക്കാല്‍ സ്വദേശി സുകുമാരന്റെ പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചു. പയ്യന്നൂർ നഗരസഭ പരിധിയിൽ ഷവർമ താൽക്കാലികമായി നിരോധിച്ചു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. 

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഡ്രീം ഡെസേര്‍ട്ടില്‍ നിന്നാണ് സുകുമാരന്‍ ഷവര്‍മയും കുബൂസും പാഴ്‌സലായി വാങ്ങിയത്. വീട്ടിലെത്തി ഷവർമ കഴിച്ച ശേഷം  തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെട്ട, കുടുംബത്തിലെ അഞ്ച് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഭക്ഷ്യ വിഷബാധയാണെന്ന ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുകുമാരൻ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നൽകിയത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കൊടുവിൽ  ഹോട്ടല്‍ പൂട്ടിച്ചു. പതിനായിരം രൂപ പിഴയും ചുമത്തി. ഭക്ഷണശാലയുടെ  ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള  നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇത്തരത്തിലുള്ള  ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭയും വ്യക്തമാക്കി.

നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പെരുമ്പയിലെ തന്തൂരി ഹട്ടിൽ നിന്നടക്കം  പഴകിയ ഇറച്ചിലും മറ്റ് ഭക്ഷണ പദാർഥങ്ങളും പിടിച്ചെടുത്തു. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.