പച്ച പുതച്ച വാഴമലയിൽ പേടിസ്വപ്നമായി കരിങ്കൽ ഖനനം; കൈവിട്ട് സർക്കാർ

വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടായേക്കാവുന്ന കണ്ണൂരിലെ വാഴമലയെ സര്‍ക്കാര്‍ കൈവിടുന്നു. റോപ് വെ ടൂറിസമടക്കം നടപ്പാക്കാന്‍ സാധിക്കുന്ന പ്രദേശം,, ക്വാറി മാഫിയയുടെ കൈകളിലാണ്. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാഴമലയെ സംരക്ഷിക്കാനുളള ശ്രമമുണ്ടായെങ്കിലും ഫയലുകള്‍ നീങ്ങിയില്ല.

പച്ച പുതച്ച് കിടക്കുന്ന വാഴമലയിലെത്തിയാല്‍ പ്രകൃതി സൗന്ദര്യത്തിന്‍റെ അവര്‍ണനീയ കാഴ്ചാനുഭവം ആസ്വദിക്കാം. അതിന്, ക്വാറി മാഫിയയുടെ കൈയ്യില്‍ നിന്നും മലയെ മോചിപ്പിക്കേണ്ടതുണ്ട്. വിമാനപ്പാറയും മാനന്തവാടിയിയുമായി ബന്ധപ്പെടുത്തുന്ന കാനനപാതയും വാഴമലയുടെ പ്രത്യേകതയാണ്. മുഖാമുഖം നില്‍ക്കുന്ന മലകളില്‍ റോപ് വേ ടൂറിസത്തിന്‍റെ വലിയ സാധ്യതകളുമുണ്ട്. വിനോദ സഞ്ചാരികള്‍ വന്നുതുടങ്ങിയതാണ്. പക്ഷേ കരിങ്കല്‍ ഖനനം അവരെ മടക്കി. ഈ പ്രദേശത്തെ ജനങ്ങള്‍പോലും പേടി കാരണം മലയിറങ്ങുകയാണ്.

ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ മണ്ഡലത്തിലാണ് ഈ പ്രദേശം. വിനോദസഞ്ചാരത്തിന്‍റെ സാധ്യത പഠനങ്ങള്‍ ഫയലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിന് പിന്നില്‍ ക്വാറി മാഫിയ ആണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആരോപിക്കുന്നത്.