കോളജ് കെട്ടിടത്തിന്റെ മുറ്റത്തേക്ക് പാറ ഇടിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം നെടുമങ്ങാട് ഗവണ്‍മെന്റ് കോളജ് കെട്ടിടത്തിന്റെ മുറ്റത്തേക്ക് പാറ ഇടിഞ്ഞുവീണു. സമീപത്ത് ആരും ഇല്ലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കുത്തനെയുള്ള കുന്നിനോട് ചേര്‍ന്ന് അശാസ്ത്രീയമായി നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വന്‍ അപകടത്തിന് ഇടയാക്കുമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 

ഇന്ന് രാവിലെ ആറരയോടെയാണ് കോളജിനോട് ചേര്‍ന്നുനില്‍ക്കുന്ന വലിയ പാറയുടെ ഒരുഭാഗം അടര്‍ന്നുവീണത്. 400 കുട്ടികള്‍ പഠിക്കുന്ന എ ബ്ലോക്കിന് തൊട്ടടുത്താണ് പാറക്കൂട്ടം വന്നുപതിച്ചത്. പ്രിന്‍സിപ്പലിന്റെ ഓഫിസും ഇവിടെ തന്നെയാണ്. നേരത്തെ പാറമട പ്രവര്‍ത്തിച്ചിരുന്ന കുന്നില്‍ നിന്നാണ് പാറക്കൂട്ടം കോളജ് മുറ്റത്തേക്ക് പതിച്ചത്. കുത്തനെ നില്‍ക്കുന്ന പാറയോട് ചേര്‍ന്ന് അശാസ്ത്രീയമായാണ് കോളജ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മൈതാനം നിര്‍മിച്ചിരിക്കുന്നതാകട്ടെ പാറപൊട്ടിച്ച സ്ഥലത്താണ്. പാറ അടര്‍ന്നുവീണതിന് സമീപത്ത് കോളജ് ഹോസ്റ്റല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തെ തുടര്‍ന്ന് കോളജിന് ഇന്ന് അവധി നല്‍കി. ഉന്നതവിദ്യാഭ്യാസവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും വില്ലേജ് ഓഫിസറും അഗ്നിശമനസേനയും സ്ഥലത്തെത്തി പരിശോധന നടത്തി. ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.