‘ഈ സ്നേഹത്തിന് മുന്നിൽ തോറ്റുപോകും'; ഹൃദയത്തിൽ തട്ടി സുഹാസ് ഐഎഎസ്: അനുഭവം

പ്രളയത്തിനിടയിൽ കണ്ടുമുട്ടുന്ന നന്മകളെക്കുറിച്ച് പറയുകയാണ് എറണാകുളം ജില്ലാകലക്ടർ സുഹാസ്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഏലൂർ ദുരിതാശ്വാസക്യാമ്പിലെത്തിയ അനുഭവം അദ്ദേഹം പങ്കുവച്ചത്. ഭക്ഷണം കഴിക്കാതെ ക്യമ്പിലെത്തിയ തനിക്ക് സ്നേഹത്തോടെ ഭക്ഷണം വിളമ്പിത്തന്ന അമ്മമാരെക്കുറിച്ചാണ് കലക്ടർ പറയുന്നത്. 

ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം. ക്യാമ്പിലിരുന്ന് ചോറുണ്ണുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. വായിക്കുന്ന ഒാരോരുത്തരുടേയും മനസ് നിറയ്ക്കുന്നതാണ് ഇൗ കുറിപ്പ്. 

ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം. ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ FACT ടൗണ്ഷിപ് സ്കൂളിൽ എത്തിയത്. വില്ലജ് ഓഫിസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നൽകുന്നതെന്നു മനസിലാക്കി. 

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങൾക്കിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത്. ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി. ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. 

ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം . ഈ സ്നേഹം നിങ്ങളോടു പങ്കുവച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി. മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.