ചായക്കടയിൽ വാഴക്കുല മോഷണം; ബഹളം വച്ചാൽ ഭയപ്പെടുത്തി ഒാടിക്കും

കാട്ടാനശല്യത്തിൽ പൊറുതിമുട്ടി തൊറപ്പള്ളി ടൗണും പരിസരങ്ങളും.  മുതുമല കടുവ സങ്കേതത്തിൽ നിന്നിറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നാശിപ്പിക്കുകയാണ്.  രണ്ടാഴ്ച്ച മുൻപാണ് ഇവിടെ ക്ഷീര കർഷക സംഘത്തിന്റെ പാൽ ജീപ്പ് ആന കുത്തി മറിച്ചത്. നാട്ടുകാർ സമരം നടത്തിയതോടെ കാട്ടാനകളെ വിരട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു.  സോളർ വേലികൾ ഇല്ലാത്ത ഭാഗത്തു കൂടിയാണ് കാട്ടാനകൾ തൊറപ്പള്ളിയിലെത്തുന്നത്. മായർ പുഴ കടന്നും ഈ ഭാഗത്തേക്ക് കാട്ടാനകളെത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസം തൊറപ്പള്ളിയിലെത്തിയ മോഴയാന ചായക്കടകൾക്ക് മുന്നിൽ വന്ന് വാഴക്കുല മോഷ്ടിക്കുന്നതു പതിവാക്കിയിരിക്കുകയാണ്. കടയിലുള്ളവർ ബഹളം വച്ചാൽ ഇവരെ ഭയപ്പെടുത്തി വേണ്ട സാധനങ്ങൾ തിന്നു തീർക്കും. പുലർച്ചെ ചെക്ക് പോസ്റ്റ് തുറക്കുമ്പോൾ റോഡിലൂടെ നടന്ന് കാട്ടിൽ കയറും. കാട്ടാനകൾ നാട്ടിൽ കയറാതിരിക്കാനായി ചെക്ക് പോസ്റ്റിന് സമീപം രണ്ട് താപ്പാനകളെ വനം വകുപ്പ് കാവൽ നിർത്തിയിട്ടുണ്ട്. എന്നാൽ കാട്ടാനകൾ എത്തുന്നത് മറ്റു വഴികളിലൂടെയാണ്. 

ദേശീയ പാതയിൽ തൊറപ്പള്ളിയിൽ രാത്രിയിൽ ചെക്ക് പോസ്റ്റ് അടക്കുന്നതിനാൽ വൈകിയെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ ഇവിടെ നിർത്തിയിടും. വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന സഞ്ചാരികളെ ആന ഓടിച്ചിട്ടുണ്ട്. മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി സ്ഥിരമായി എത്തുന്ന മോഴയാനയെ ഉൾവനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു.