നീതി തേടി ഷംനയുടെ കുടുംബം കോടതിയിലേക്ക്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം

ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരിച്ച കളമശേരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി ഷംനയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നു . മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാരും സര്‍ക്കാരും ചേര്‍ന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം . ഷംന മരിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്. 

2016 ജൂലായ് 18നാണ് കളമശേരി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്നിം  ആശുപത്രിയില്‍ വച്ച് മരിക്കുന്നത് . പനിക്ക് ചികില്‍സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ആശുപത്രിയിലെ ചികില്‍സാ പിഴവാണ് മരണ കാരണമെന്ന് വ്യക്തമായ സാഹചര്യത്തില്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായാണ് ഷംനയുടെ ഉമ്മ ഷെരീഫ എറണാകുളം സബ് കോടതിയെ സമീപിച്ചത്.

ഷംനയ്ക്ക് നീതി നേടിയുളള  പോരാട്ടത്തിനിടെ പിതാവ് അബൂട്ടിയും മരിച്ചു. തുടര്‍ന്നാണ് നിയമപോരാട്ടം അമ്മ ഷെരീഫ ഏറ്റെടുത്തത്.

ഷംനയെ ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരായ ജില്‍സ് ജോര്‍ജിന്‍റെയും കൃഷ്ണമോഹന്‍റെയും പിഴവാണ് മരണകാരണമെന്ന് സംഭവത്തെ പറ്റി ആദ്യം അന്വേഷിച്ച ഉന്നതതല സമിതി കണ്ടെത്തിയിരുന്നു.    തുടര്‍ന്ന് ക്രൈംബ്രാഞ്ച്  അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കാനുളള നടപടി പോലും സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന പരാതിയും കുടുംബത്തിനുണ്ട്.