വയനാട്ടില്‍ എലിപ്പനി ബാധിച്ച് രണ്ട് മരണം; ഡോക്സി ഡേ നടത്താൻ തീരുമാനം

വയനാട് ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം ബാധിച്ച് ഈ മാസം രണ്ട് പേര്‍ മരിച്ചു. പ്രതിരോധത്തിനായി വ്യാഴാഴ്ചകളില്‍ ഡോക്സി ഡേ നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

ജില്ലയില്‍ ഈ മാസം ഇതുവരെ ആറുപേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയെത്തി. നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇരുപത്തിയൊന്ന് പേര്‍ ലക്ഷണങ്ങളോടെ ചികില്‍സ തേടിയിരുന്നു. ഈ വര്‍ഷം ഇതുവരെ നാല്‍പ്പത്തിയൊന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണിത്. മഴക്കാലമായതിനാല്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ചെളിയിലും വെള്ളത്തിനും ഇറങ്ങി ജോലി ചെയ്യുന്നവര്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മുറിവുകളുള്ളവര്‍ കയ്യുറകളും ബൂട്ടും ധരിക്കണം. ജൂലൈ പതിനൊന്ന് മുതലുള്ള വ്യാഴാഴ്ചകള്‍ ഡോക്സി ഡേയായി നടത്തും.

ഈ ദിവസങ്ങളില്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഡോക്സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കും. ഡങ്കിപ്പനിയും ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ മാത്രം ആറുപേര്‍ ലക്ഷണങ്ങളോടെ ചികില്‍സ തേടിയെത്തിയിരുന്നു.