സൂക്ഷിക്കുക; വൈറൽ പനിയെ നിസാരമായി കാണരുത്; അനുഭവം പറഞ്ഞ് കണ്ണൻ സാഗർ

വൈറൽ പനിയെ നിസാരമായി കാണരുതെന്നും പുറത്തിറങ്ങുമ്പോള്‍ സ്വയം സൂക്ഷിക്കുക എന്നതാണ് ഏവരും ചെയ്യേണ്ടതെന്നും നടൻ കണ്ണൻ സാഗർ. പനി പിടിച്ച് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഷൂട്ടിങ് വർക്കുകൾ പലതും ഇത് മൂലം മുടങ്ങിയെന്നും കണ്ണൻ പറയുന്നു.

കണ്ണൻ സാഗറിന്റെ വാക്കുകൾ:കുറേയേറെ സന്തോഷിച്ചാൽ അൽപ്പം ദുഃഖിക്കേണ്ടി വരുമോ, ചിലർക്ക് വന്നേക്കാം ആ കൂട്ടത്തിലുള്ള ആളാണ്‌ ഞാൻ. ജിബു ജേക്കബ് സംവിധാനം നിർഹിച്ച് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തിൽ എനിക്കും ഒരവസരം വന്നു, പതിനൊന്നു ദിവസം ഞാൻ ഈ ചിത്രത്തിലെ ഒരു കഥാപാത്രമായി നിറഞ്ഞു നിന്നു. ഇതാണ് എന്റെ സന്തോഷം.

അവസാന ദിവസം അഴീക്കോട് ബീച്ചിൽ പാട്ട് സീൻ എടുക്കുന്നത് കാണാൻ പോയി. ഒരാവശ്യവും ഇല്ലാതെ ചുമ്മാ ബീച്ചിൽ ചുറ്റികറങ്ങി, അന്ന് രാത്രിയിൽ എന്റെ ഒരു സീനും കൂടി കഴിഞ്ഞു ഞാൻ പാക്കപ്പ് ആയി. ആ ചിത്രത്തിന്റെ പുറകിൽ പ്രവർത്തിക്കുന്ന സകല ചേട്ടന്മാരോടും കെട്ടിപിടിച്ചു തന്നെ യാത്രപറഞ്ഞു. ഒരു വല്ലാത്ത വിഷമം തോന്നി, എന്റെ ടൂവീലറിൽ ഞാൻ നാട്ടിലേക്ക് പോന്നു.

പിറ്റേദിവസം മുതൽ ദേഹത്തു വേദനയും പനിയും കഫക്കെട്ടും തലവേദനയും. ആകെ ഒരു വല്ലായ്ക, വേറെ വർക്ക്‌ വന്നിരുന്നു അതും ക്യാൻസൽ. ഞാൻ പറഞ്ഞു വന്നത് പ്രകൃതിയുടെ കാലാവസ്ഥ വ്യതിയാനം നല്ലതുപോലെ ബാധിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവർ മഴയത്തിറങ്ങുമ്പോഴും, ബീച്ചിലോ, വെളിയിലോ ഏതൊരു ആവശ്യത്തിന് ഇറങ്ങുമ്പോഴും നിസ്സാരമായി കാണരുത്, വൈറൽ പനിയെന്നു പറഞ്ഞാലും ഇത് വന്നാൽ നല്ലത് പോലെ ദോഷം ചെയ്യും.

ഞാൻ ആദ്യം സർക്കാർ ആശുപത്രിയിലാണ് പോയത്. എന്തിനാ വന്നത് എന്ന ഒരു ചോദ്യം മാത്രം, പനിയാണ് എന്നു ഞാനും പറഞ്ഞു. ഒരു ചീട്ടിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു മരുന്നും വാങ്ങി അതുമായി വീട്ടിലേയ്ക്ക്. രണ്ടു ദിവസം മരുന്ന് കഴിച്ചു, പനി എന്റെ ഉള്ളിൽ കിടന്നു താണ്ഡവമാടി. ഇന്നലെ രാത്രിയിൽ ഞാൻ ചങ്ങനാശ്ശേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി. ഒരു വില്ലൻ കഥാപാത്രത്തെ പോലെ "ബില്ല് " കടന്നു വരുന്നതും കാത്തു ഇന്നു മുതൽ പ്രതീക്ഷയിൽ. സൂക്ഷിക്കുക പനി നിസാരക്കാരനല്ല.