ചായയ്ക്ക് 40 രൂപ, പഫ്‌സ് 80 രൂപ;സഞ്ചാരികളെ പിഴിഞ്ഞ് സ്വകാര്യ ഭക്ഷണശാല

കൽപറ്റ: പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയിൽ  ഭക്ഷണ സാധനങ്ങൾക്കു സന്ദർശകരിൽ  നിന്നും ഇൗടാക്കിയിരുന്നത് അമിതവില. ചായയ്ക്ക് 40 രൂപ വരെയാണ് ഈടാക്കിയിരുന്നത്. വെജിറ്റബിൾ പഫ്‌സ് -80 രൂപ, സമൂസ -70 രൂപ, വട-60 രൂപ, കട്‌ലറ്റ്-50 രൂപ എന്നിങ്ങനെയാണു  സഞ്ചാരികളിൽ  നിന്നും  വാങ്ങിയിരുന്നത്.  ശീതള പാനീയങ്ങൾക്ക് പരമാവധി വിലയേക്കാൾ കൂടുതൽ വില ഈടാക്കിയിരുന്നു

സന്ദർശകർ പരാതിപ്പെട്ടതിനെ  തുടർന്ന്  ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വില കുറയ്ക്കാൻ സ്ഥാപന ഉടമയ്ക്കു കർശന നിർദേശം നൽകി. സ്ഥാപനത്തിൽ വില വിവര പട്ടികയും നെയിംബോർഡും  സ്ഥാപിച്ചിട്ടില്ല. പരിശോധനയിൽ  പഞ്ചായത്ത് ലൈസൻസ്, ഭക്ഷ്യസുരക്ഷാ ലൈസൻസ് എന്നിവയും ഉടമകൾ ഹാജരാക്കിയിരുന്നില്ല.

വിലവിവര പട്ടിക പ്രദർശിപ്പിക്കുന്നതിനും  ആവശ്യമായ ലൈസൻസുകൾ എടുത്തു സൂക്ഷിക്കുന്നതിനും  ഭക്ഷണശാലയുടെ നെയിം ബോർഡ് പ്രദർശിപ്പിക്കാനും  നിർദേശം നൽകി. വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ, അസി. താലൂക്ക് സപ്ലൈ ഓഫിസർ ആഭാ രമേഷ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ  ടി.ടി. കബീർ, രജനി , ശാന്തമ്മ എന്നിവർ പരിശോധനയിൽ  പങ്കെടുത്തു