ചെല്ലാനത്ത് കടലാക്രമണം രൂക്ഷം; കടൽഭിത്തി നിർമ്മാണവും എങ്ങുമെത്തിയില്ല

മഴയ്ക്ക് പിന്നാലെ കൊച്ചി ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. ശക്തമായ വേലിയേറ്റത്തെ തുടർന്ന് മറുവക്കാട്, ബസാർ, കമ്പനിപ്പടി പ്രദേശങ്ങളിൽ കടൽ കയറി. അതേസമയം ചാക്കിൽ മണൽ നിറച്ചുള്ള താൽക്കാലിക കടൽഭിത്തി നിർമാണവും നിലച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. 

കമ്പനിപ്പടി പ്രദേശത്ത് ഒന്നര പതിറ്റാണ്ടായി തകർന്നു കിടക്കുന്ന കടൽഭിത്തിക്ക് മുകളിലൂടെ കടൽ ഇരമ്പി കയറുകയാണ്. മുൻവർഷങ്ങളിൽ നിർമിച്ചിരുന്ന മണൽവാടയും മണൽ നിറച്ച ജിയോ ബാഗുകളും കടൽ തകർത്തെറിഞ്ഞു. കുത്തിയൊലിച്ചെത്തിയ വെള്ളം മേഖലയിലെ വീട്ടുവളപ്പുകളിലെല്ലാം നിറഞ്ഞു. വീടിനുള്ളിലേക്ക് വെള്ളം കയറാതിരിക്കാൻ മണൽചാക്ക് നിരത്തുന്ന തിരക്കിലാണ് നാട്ടുകാർ . ചിലർ വീടുകളുടെ വാതിൽ രണ്ടടി വരെ ഉയരത്തിൽ കോൺക്രീറ്റ് ചെയ്തു. പുതിയതായുണ്ടാക്കിയ കോൺക്രീറ്റ് റോഡടക്കം വെട്ടിപ്പൊളിച്ചാണ് വെള്ളം തിരിച്ചുവിട്ടിരിക്കുന്നത്. ഓരോ വർഷവും കടലാക്രമണ സമയത്തെ വാഗ്ദാനം മാത്രമായി പ്രദേശത്തിന്റെ സുരക്ഷയൊതുങ്ങുന്നുവെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്തെ കടൽഭിത്തിയുടെ അറ്റകുറ്റപ്പണി കഴിഞ്ഞ വർഷം ഏപ്രിലിൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. മണൽ നിറച്ചുള്ള ജിയോബാഗുകളുടെ നിർമാണം മണൽ ലഭ്യതയുടെ പേരിൽ മുടങ്ങിക്കിടക്കുകയാണ്.