ദേശീയപാതാ വികസനം; ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് വിജ്ഞാപനമിറക്കും

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് പുതിയ വിജ്ഞാപനമിറക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ദേശീയപാത അതോറിറ്റി. വിഷയം അടിയന്തരമായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എന്‍.എച്ച്.എ.ഐ ചെയര്‍മാന്‍ പൊതുമരാമത്ത് സെക്രട്ടറി കമലാവര്‍ധന റാവുവിനെ അറിയിച്ചു. ദേശീയപാത നാലുവരിയായി വികസിപ്പിക്കാനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പൊതുമരാമത്ത് സെക്രട്ടറി കമലാവര്‍ധന റാവു എന്‍.എച്ച്.എ.ഐ ചെയര്‍മാന്‍ എന്‍.എന്‍.സിന്‍ഹയുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന ഉറപ്പ് ലഭിച്ചത്. കേരളത്തെ ദേശീയപാത വികസനത്തിന്റെ രണ്ടാം പട്ടികയിലേക്ക് മാറ്റിയ തീരുമാനം റദ്ദാക്കുകയും ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ വിജ്ഞാപനമിറക്കുകയും വേണമെന്ന ആവശ്യം ഉടന്‍ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ദേശീയപാത 66ന്റെ വികസനത്തിന് എന്‍.എച്ച്.എ.ഐ നിര്‍ദേശപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലമെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിച്ചത് പൊതുമരാമത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനത്തിന് വിജ്ഞാപനം തടസമായി നില്‍ക്കുന്നതും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള റീച്ചൂകള്‍ ഒന്നാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റണമെന്ന നിലപാട് സംസ്ഥാനം കര്‍ശനപ്പെടുത്തിയിരുന്നു.