ഭർത്താവുമായി പിണങ്ങി, യുവതി ആറ്റിൽ ചാടി, രക്ഷകനായി ഓട്ടോ ഡ്രൈവർ

കുട്ടനാട് : ആത്മഹത്യക്കു ശ്രമിച്ച യുവതിക്ക് ഓട്ടോറിക്ഷാ തൊഴിലാളിയുടെ ധീരതയിൽ പുനർജൻമം. പുളിങ്കുന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണു യുവതി താലൂക്ക് ആശുപത്രിക്കു സമീപത്തെ പുളിങ്കുന്ന് കുമ്പളംചിറ പാലത്തിൽനിന്നു മണിമലയാറ്റിൽ ചാടിയത്.ഒരു വർഷം മുൻപു വിവാഹിതയായി പുളിങ്കുന്നിലെത്തിയ യുവതി ഭർത്താവുമായുള്ള സൗന്ദര്യപ്പിണക്കത്തെ തു‌ടർന്നാണ് ആത്മഹത്യക്കു ശ്രമിച്ചത്.

പാലത്തിന്റെ പടിഞ്ഞാറെക്കരയിൽ സിഗ്നൽ കാത്തുകിടന്ന ഓട്ടോറിക്ഷാ ഡ്രൈവർ കായൽപ്പുറം കോയിപ്പള്ളിയിൽ ഷിജോയുടെ ശ്രദ്ധയിൽ ഇതുകണ്ടു. ഉടൻതന്നെ പാലത്തിന്റെ മധ്യത്തിലേക്ക് ഓടിയെത്തിയ ഷിജോ വെള്ളത്തിൽ ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലമുടിയിൽ പിടികിട്ടിയ ഷിജോ പാലത്തിന്റെ തൂണിൽ പിടിച്ചുകിടന്നാണു രക്ഷപ്പെട്ടത്.

സംഭവം കണ്ടെത്തിയ കായൽപ്പുറം സ്വദേശിയായ പൂത്താശേരി സജീവും മറ്റൊരാളും വെള്ളത്തിൽ ചാടി പാലത്തിന്റെ ബീമിൽ യുവതിയെ കയറ്റിയിരുത്തിയ ശേഷം വള്ളം എത്തിച്ചാണു കരയിലെത്തിച്ചത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പ്രാഥമിക ചികിൽസയ്ക്കുശേഷം കൗൺസിലിങ്ങിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു