വിഷുവിന് മണിക്കൂറുകൾ മാത്രം; വേനലിനെ അവഗണിച്ചും വസ്ത്രവിപണിയിൽ വൻതിരക്ക്

വിഷു ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ വസ്ത്ര വിപണിയില്‍ വന്‍തിരക്ക്. മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മലബാറിലെ പ്രധാന വസ്ത്രശാലകളിലെല്ലാം മികച്ച വില്‍പനയാണ്. പ്രത്യേക സമ്മാനപദ്ധതികളും ആനുകൂല്യങ്ങളും ആവശ്യക്കാരെ ആകര്‍ഷിക്കുന്ന  ഘടകങ്ങളാണ്. 

പുതുവസ്ത്രമില്ലാതെ ആഘോഷങ്ങള്‍ പൂര്‍ണമാകില്ല. കണിക്കൊന്നയും പൊന്‍നാണയങ്ങളും തീര്‍ക്കുന്ന കാഴ്ചയൊരുക്കത്തില്‍ പുതുവസ്ത്രം നിര്‍ബന്ധമുള്ള ഘടകമാണ്. മലയാളിയുടെ മനസില്‍ പണ്ടുമുതലേ പതിഞ്ഞ ഈ താല്‍പര്യമാണ് ആഘോഷത്തലേന്നുള്ള ഓരോയിടത്തെയും തിരക്ക്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പുത്തന്‍ വസ്ത്രം വേണം. വിലക്കുറവില്‍ മേന്‍മയുള്ള സാധനങ്ങള്‍ കിട്ടുന്നയിടം തേടും. കസവ് സാരിയും, പട്ടും, വേഷ്ടിയും പുടവയുമെല്ലാം ഒരുപോലെ വിഷു ഒരുക്കത്തിന്റെ ഭാഗമാണ്. ഏറെ നേരം ചെലവഴിച്ചാലും ഇഷ്ടം വസ്ത്രം വാങ്ങി മടങ്ങുകയാണ് ലക്ഷ്യം. കടുത്ത വേനലിനെ അതിജീവിച്ച് കൃത്യസമയത്ത് സാധനം വാങ്ങിയവരുടെ സന്തോഷം വേറെ. 

വിലക്കുറവിനൊപ്പം മിക്ക വസ്ത്രശാലകളും സമ്മാനപദ്ധതികളും പ്രത്യേക ആനുകൂല്യങ്ങളും വിഷുവിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേനല്‍ച്ചൂടിനിടയിലും മികച്ച വില്‍പന ലഭിച്ചതിന്റെ സന്തോഷത്തിലാണ് വ്യാപാരികളും.