പെരിയ സന്ദർശിച്ച് തുടക്കം; കാസർകോട് ഉണ്ണിത്താന് വൻ വരവേൽപ്പ്

കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണം ആരംഭിച്ചു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രചാരണം തുടങ്ങിയത്. അതേസമയം റയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ നിന്ന് സുബ്ബയ്യ റൈ അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നു.

രാവിലെ പതിനൊന്നരയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന് വന്‍ വരവേല്‍പ്പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. പ്രവര്‍ത്തകരുടെ ആവേശത്തില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് നേതാക്കളും പൊലീസും ചേര്‍ന്ന് ഉണ്ണിത്താനെ പുറത്തെത്തിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് അവസാനനിമിഷം തഴയപ്പെട്ട സുബ്ബയ്യ റൈയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. 

വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്താതിരുന്നതെന്നാണ് വിശദീകരണം. എന്നാല്‍ വരും ദിവസങ്ങളില്‍ സുബ്ബയ്യ റൈ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന ആത്മവിശ്വാസത്തിലാണ് ഉണ്ണിത്താന്‍.

കല്ല്യോട്ടെത്തിയ സ്ഥാനാര്‍ഥി കൃപേഷിന്റെയും, ശരത് ലാലിന്റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഇരുവരുടേയും വീടുകളിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം തേടിയ ശേഷം സമീപത്തെ വീടുകളില്‍ വോട്ടുതേടി. നാളെ മുതല്‍ പ്രചാരണരംഗത്ത് സജീവമാകാനാണ് ഉണ്ണിത്താന്റെ തീരുമാനം.