പീതാംബരന്റെ കയ്യിൽ സ്റ്റീൽ റോഡില്ല, കഞ്ചാവ് ഉപയോഗത്തിനും തെളിവില്ല

പെരിയ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ എ. പീതാംബരന്റെ കയ്യിൽ സ്റ്റീൽ റോഡ് ഇട്ടിട്ടുണ്ടെന്നു ബന്ധുക്കൾ. എന്നാൽ പൊലീസ് ഇക്കാര്യം അംഗീകരിച്ചിട്ടില്ല. മംഗളൂരു ആശുപത്രി അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കൈക്ക് സ്വാധീനക്കുറവുണ്ട് എന്ന രീതിയിലാണ് പീതാംബരന്റെ പെരുമാറ്റം. 

ലഹരിയുടെ പങ്കില്ലെന്ന്

പ്രതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നു തെളിവില്ലെന്നാണു പൊലീസ് പറയുന്നത്. എന്നാൽ കഞ്ചാവ് ലഹരിയിലാണ് അക്രമം നടത്തിയതെന്നാണു പീതാംബരന്റെ മൊഴി. പീതാംബരൻ ലഹരി ഉപയോഗിക്കാറില്ലെന്നു ബന്ധുക്കളും പറയുന്നു. സംഭവദിവസം 7 പ്രതികളിൽ ചിലർ മാത്രമേ മദ്യപിച്ചിരുന്നുള്ളുവെന്നാണു പൊലീസ് പറയുന്നത്.

ബൈക്ക് കണ്ണൂരിലേത് 

കെഎൽ 13 റജിസ്ട്രേഷനിലുള്ള ബൈക്ക് പൊലീസ് സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തിരുന്നു. ഈ ബൈക്ക് കണ്ണൂർ ഏച്ചിലടുക്ക ഭാഗത്തുള്ള ആളുടേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ജീപ്പ് സംബന്ധിച്ചും അന്വേഷണം നടക്കുന്നു.