കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ശ്രീനിവാസ റാവു അറിയിച്ചു. എയര്‍ ഇന്ത്യയുടെ വലിയ വിമാന സര്‍വീസുകള്‍ ഒരു മാസത്തിനകം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര സർവീസുകളുടെ എണ്ണം കൂട്ടാനും തീരുമാനമായി.
കരിപ്പൂരിനെ കൂടി എംബാര്‍ക്കേഷന്‍ പോയിന്‍റാക്കിയിട്ടും ആദ്യ വിമാനം പുറപ്പെടുന്നത് നെടുമ്പാശേരിയിലേയ്ക്ക് മാറ്റാനായിരുന്നു നീക്കം. 80 ശതമാനം ഹാജിമാരും കരിപ്പൂര്‍ വഴി യാത്ര ചെയ്യാന്‍ തിരഞ്ഞെടുത്തിട്ടുമുള്ള ഈ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാലത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ആദ്യ വിമാനം കരിപ്പൂരില്‍ നിന്നുയരുമെന്ന് ഉറപ്പ് ലഭിച്ചത്. സൗദി എയര്‍ലൈന്‍സിന്‍റെ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ഒപ്പം എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ ഒരു മാസത്തിനകം സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.
ടേബിള്‍ ടോപ്പ് റണ്‍വേയുടെ നീളം കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ല. സ്ഥലമേറ്റെടുക്കലിന് ഭീമമായ തുക വേണ്ടിവരും എന്നതിനാല്‍ ഇതിന് അനുമതി ലഭിക്കില്ല. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കഴിഞ്ഞ കുറച്ചു നാളുകളായി കുറഞ്ഞിട്ടുണ്ട്. ഇതിന്‍റെ കാരണം കണ്ടെത്തി സര്‍വീസുകളുടെ എണ്ണം കൂട്ടാനാവശ്യമായ നടപടികളും കൈക്കൊള്ളും.