ബജറ്റിൽ പ്രതീക്ഷവെച്ച് ചെങ്ങന്നൂർ; ആവശ്യങ്ങളും ആവലാതികളും ഇങ്ങനെ

പ്രളയം തകർത്ത ചെങ്ങന്നൂരിന്റെ പുനർനിർമാണത്തിനും പ്രളയ നിവാരണ മുന്നൊരുക്കങ്ങൾക്കും ബജറ്റിൽ ഇടമുണ്ടാകുമോയെന്നറിയാൻ കാത്തിരിക്കുകയാണ് ചെങ്ങന്നൂർ മേഖല. പ്രളയത്തിന്റെ ആഘാതം കുറയ്കകുന്നതിന് സഹായിച്ച വരട്ടാർ നവീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും ബജറ്റിൽ ഇടമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

മഹാപ്രളയത്തിൽനിന്ന് കരകയറാനാകാതെ നിലവിളിച്ച ചെങ്ങന്നൂരും മൽസ്യത്തൊഴിലാളികളുടെ കൈപിടിച്ചാണ് ജീവിതത്തിലേക്ക് മടങ്ങിയത്. പ്രളയം ചെങ്ങന്നൂരിനെയും  സമീപപ്രദേശങ്ങളെയുമെല്ലാം  ആകെ മുക്കിയെങ്കിലും പ്രളയ ജലം ഒഴുകിയിറങ്ങിപ്പോകാൻ  ചെറുതല്ലാത്ത പങ്കുവഹിച്ചത് വരട്ടാർ എന്ന നദിയുടെ പുനരുജ്ജീവനമായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ ഒഴുക്ക് വീണ്ടെടുത്ത വരട്ടാറിന്റെ രണ്ടാംഘട്ടം സർക്കാർ ഏറ്റെടുക്കുകയും  കഴിഞ്ഞ ബജറ്റിൽ തുക നീക്കി വയ്ക്കുകയും ചെയ്തു.  ഏഴരക്കോടിയിലധികം ചെലവിൽ വരട്ടാർ തീരത്തിന്റെ നവീകരണവും ടൂറിസം വികസനവും  ലക്ഷ്യമിട്ടെങ്കിലും ഒന്നും നടപ്പായില്ല.

നദീ തീരത്ത് കോൺക്രീറ്റ് പൂട്ടുകട്ടകൾ നിരത്തിയുള്ള നവീകരണ പ്രവർത്തനങ്ങൾക്കപ്പുറം പ്രകൃതി സൌഹൃദമായ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. നാട്ടുകാരുടെ പങ്കാളിത്തത്തോടെ ടൂറിസം ലക്ഷ്യമിട്ടുള്ള പദ്ധതികളുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതോടൊപ്പം നദീതീരത്തിന്റെയും സമീപപ്രദേശങ്ങിലെ കൃഷിഭൂമികളുടെയും ഘടനയിലുണ്ടായ മാറ്റത്തെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനുമുള്ള പദ്ധതികളും ആവശ്യമാണ്.