കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ പണിമുടക്ക്; നടപടിയും പിഴയും

കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ സി.െഎ.ടി.യു യൂണിയന്‍ നേതാക്കളടക്കമുള്ളവര്‍ക്കെതിരെ വകുപ്പുതലനടപടിയും പിഴയും ചുമത്തും .സമരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ  സാഹചര്യത്തിലാണ് മാനേജ്മെന്റിന്റ തുടര്‍നടപടി. എന്നാല്‍ പരിഹരിച്ച പ്രശ്നം വീണ്ടും വഷളാക്കി എം.ഡി പകപോക്കുകയാണന്ന് യൂണിയനുകള്‍ ആരോപിച്ചു. 

സി.െഎ.ടി.യു യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.കെ ഹരികൃഷ്ണന്‍, എ.െഎ.ടി.യു.സി ജനറല്‍ സെക്രട്ടറി എം.ജി രാഹുല്‍ എന്നിവരടക്കം 102 പേര്‍ക്കെതിരെയാണ് നടപടി വരുന്നത്. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് പുറമെ പിഴയും ഈടാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് എല്ലാവര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. എന്നാല്‍ ഗതാഗതമന്ത്രിയുടെ  സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച പ്രശ്നം പകപോക്കാനായി എം.ഡി  ബിനാമികളെ വച്ച് കുത്തിപ്പൊക്കിയതാണെന്നാണ് യൂണിയനുകളുടെ ആരോപണം 

ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ കുടുംബശ്രീയെ ഏല്‍പിക്കുന്നതിനെതിരെ ഒക്ടോബര്‍ 16 നായിരുന്നു മിന്നല്‍ പണിമുടക്ക്. ഇതുവഴി ഒന്നരക്കോടിരൂപയുടെ വരുമാനനഷ്ടമുണ്ടായെന്നാണ് എം.ഡി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. പണിമുടക്കിയവര്‍ക്കെതിരെ നടപടിക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പാല സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍  ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റ അനുമതി ആവശ്യമില്ലെന്നും ഒരുമാസത്തിനുള്ളില്‍ നടപടിയെടുക്കാമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്