ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം; ഇതാ ഒരു മനുഷ്യസ്നേഹി

ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയകേന്ദ്രമൊരുക്കിയ ഒരു മനുഷ്യസ്നേഹിയെ പരിചയപ്പെടാം. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി കെ.എ.അഗസ്റ്റിനാണ് സ്വന്തം വീടും സ്ഥലവും അശരണര്‍ക്ക് തണലൊരുക്കാന്‍ വിട്ടു നല്‍കിയത്. ഗാന്ധിഭവന്റെ നേതൃത്വത്തിലാണ് ലൗ ആന്റ് കെയര്‍ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

വെള്ളരിക്കുണ്ടില്‍ നിന്നും കൊന്നക്കാട്ടേയ്ക്കുള്ള യാത്രയില്‍ മങ്കയത്തെത്തുപ്പോള്‍ പാതയോരത്ത് ലൗ ആന്റ് കെയര്‍ എന്ന ബോര്‍ഡുകാണാം. മണ്‍വഴിയിലൂടെ അല്‍പം മുകളിലേയ്ക്കു നടന്നാല്‍ ഒരു ഇരുനിലവീടിന് മുന്നിലെത്തും. വാതില്‍ക്കല്‍ ആലംബഹീനരുടെ അഭയകേന്ദ്രം എന്ന് എഴുതിയിരിക്കുന്നു. അകത്തേയ്ക്കു പ്രവേശിച്ചാല്‍ വിവിധ മതങ്ങളുടെ പ്രാര്‍ഥന ഗീതങ്ങള്‍ കാതുകളിലേയ്ക്ക് ഒഴുകിയെത്തും.

ഈ പ്രര്‍ഥന കേട്ടിരിക്കുന്ന മുഖങ്ങളില്‍ നിസംഗതമാത്രം. ജീവിതയാത്രയില്‍ ഉറ്റവരും ഉടയവരുമില്ലാതെ തനിച്ചായിപ്പോയവര്‍. ഇവരെപോലെ തന്നെ ഒറ്റപ്പെട്ടുപോയ അഗസ്റ്റിന്റെ വീടാണിത്. ഈ വീട്ടില്‍ തനിച്ചായിപ്പോള്‍ അഗസ്റ്റിന്‍ ചേട്ടന്‍ എടുത്ത വലിയൊരു തീരുമാനമാണ് ലൗ ആന്റ് കെയര്‍ എന്ന സ്ഥാപനം. വീടും പുരയിടവും അനാഥര്‍ക്കു നല്‍കണമെന്ന തീരുമാനമാണ് പത്തനാപുരത്തുള്ള ഗാന്ധിഭവനുമായി ബന്ധപ്പെടുത്തിയത്.

ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പന്ത്രണ്ട് അന്തേവാസികളുണ്ട് ഇവിടെ. ആകെ  ഇരുപതുപേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. സ്ഥാപനത്തിന്റെ വികസനം ചര്‍ച്ചയാകുമ്പോള്‍ പരിസ്ഥിതിയെ വേദനപ്പിക്കാതെ വേണമെന്നൊരപേക്ഷ മാത്രമാണ് അഗസ്റ്റിന്‍ ചേട്ടനുള്ളത്. 

പ്രത്യേക സൗകര്യങ്ങളൊന്നുമില്ലാതെ മറ്റു അന്തേവാസികള്‍ക്കൊപ്പമാണ് അഗസ്റ്റിന്റെയും താമസം. വീട്ടില്‍ വിരുന്നെത്തിയ അഥിതികള്‍ക്കെന്നപോലെ ഇവിടെയുള്ളവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കി അഗസ്റ്റിന്‍ ചേട്ടനുണ്ട്. ജീവിതത്തില്‍ തനിച്ചായിപ്പോയവര്‍ക്ക് ധൈര്യമായി ഇങ്ങോട്ടേയ്ക്കുപോരാം. 

MORE IN KERALA