കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി കാലാവസ്ഥാ വ്യതിയാനം; വീണ്ടും കോടികളുടെ നഷ്ടം

പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയാവുകയാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ .വയനാട്ടില്‍ നാണ്യവിളകളും മറ്റ് കൃഷികളും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. മണ്ണിന്റെ ഘടനയും താപനിലയും മാറിയത് ഉല്‍പാദനക്കുറവിനും ഇടയാക്കും. അപ്രവചനീയമായ മാറ്റങ്ങള്‍ കാര്‍ഷിക സമ്പത് വ്യവസ്ഥയുടെ നട്ടെല്ലൊടിയാനും കാരണമാകും.

കര്‍ഷകര്‍ പൊന്നിനേക്കാള്‍ വിലകല്‍പ്പിച്ചിരുന്ന കുരുമുളക് വള്ളി വേരോടെയാണ് പിഴുതുമാറ്റുന്നത്. കനത്തമഴയും വെയിലും മറ്റ് വ്യതിയാനങ്ങളും കുരുമുളക് കൃഷിയുടെ അടിത്തറയിളക്കി. വേരുകള്‍ ചീഞ്ഞ് വളളികളിലെ തണ്ടും ഇലയും തരിയും കൊഴിയുന്നതിനാല്‍ ഇത്തവണ ഉല്‍പാദനം കുത്തനെ കുറയും.

കാലം തെറ്റി നടത്തുന്ന നെല്‍ക്കൃഷിക്ക് ആവശ്യത്തിന് വെള്ളമില്ല. പാറിച്ചു നടനായ ഞാറുകള്‍ മുറിഞ്ഞു പോകുന്നു.

ആദ്യമായിട്ടാണ് ഇത്തരം അനുഭവങ്ങളെന്ന് കര്‍ഷകര്‍. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് കാപ്പിക്കുരുക്കളും കൊഴിഞ്ഞുപോയിരുന്നു. കനത്തവെയില്‍ കുരുവിനെയും ഇലകളെയും ഉണക്കുകയാണ്. കൊക്കോക്കൃഷി തകര്‍ന്നു തരിപ്പണമായത്. 

കമുക് കൃഷിക്കാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി. മൂപ്പെത്താതെ അടയ്ക്ക കൊഴിയുപോകുന്നു. മഞ്ഞളിപ്പ് രോഗവും കമുകിനെ തളര്‍ത്തി. അതിവൃഷ്ടികാരണം മണ്ണൊലിച്ചുപോയത് മണ്ണിന്റെ ഭൗതിക,രാസ,ജൈവിക സ്വഭാവങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഉല്‍പാദന ശേഷി, പോഷകനില, ജലാഗിരണ ശേഷി എന്നിവയെ ഇത് ബാധിച്ചു എന്നാണ് വിലയിരുത്തല്‍. കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ 1019 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് കണക്ക്. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ നഷ്ടക്കണക്കുകള്‍ ഇനിയും ഉയര്‍ത്തുമെന്നുറപ്പ്.