‌മലേഷ്യയിൽ അട്ടപ്പാടി സ്വദേശിയുടെ അപകടമരണം; സർക്കാർ ഇടപെടണമെന്ന് ബന്ധുക്കൾ

മലേഷ്യയില്‍ അപകടത്തില്‍ മരിച്ച അട്ടപ്പാടി സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടുന്നു. സ്വകാര്യ ഷിപ്പിങ് കമ്പനിയില്‍ ജോലി ചെയ്ത സ്മഹേഷാണ് മരിച്ചത്. 

അഗളി ചെമ്മണ്ണൂര്‍ തോട്ടിന്‍കരയില്‍ തുളസീധരന്റെ മകന്‍ 21 വയസുകാരനായ സ്മഹേഷ് കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. മലേഷ്യയിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയായ മകിരയിലായിരുന്നു ജോലി. ടഗില്‍ കപ്പല്‍ കെട്ടി വലിക്കുന്നതിനിടെ വടം പൊട്ടി തലയിലിടിച്ച് മരിച്ചെന്നാണ് വിവരം. സ്മഹേഷിന്റെ സുഹൃത്തുക്കള്‍ മുഖേനയാണ് മരണവിവരം വീട്ടുകാര്‍ അറിയുന്നത്. ജോലി ചെയ്തിരുന്ന കമ്പനി  ഇന്നേവരെ അറിയിച്ചിട്ടുമില്ല. 

പ്ളസ്ടു പഠനത്തിനുശേഷം മറൈന്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ സ്മഹേഷ് ആറുമാസം മുന്‍പാണ് മലേഷ്യയില്‍ ജോലിക്ക് പോയത്. മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നോ ആര് സഹായിക്കുമെന്നോ വീട്ടുകാര്‍ക്ക് അറിയില്ല. സര്‍ക്കാര്‍ ഇടപെടലിനായി കാത്തിരിക്കുകയാണ് കുടുംബം.